കാനത്തെ തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍; മൂന്നാര്‍ യോഗത്തില്‍ പങ്കെടുക്കണോയെന്ന് താന്‍ തീരുമാനിക്കും

single-img
29 June 2017

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ എന്ന് താന്‍ തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞത് സെക്രട്ടറിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ ഭൂപ്രശ്‌നം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചതായി സി.പി.ഐയെ അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. വിളിക്കാത്ത യോഗത്തില്‍ റവന്യൂമന്ത്രി പങ്കെടുക്കേണ്ടത് എന്തിന്? മുഖ്യമന്ത്രിയുടെ ഓഫീസ് ഏതെങ്കിലും യോഗം വിളിച്ചതായി അറിയില്ല. ഔദ്യോഗികമായി പാര്‍ട്ടി ഓഫീസില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ മാറ്റണമോ വേണ്ടയോ എന്നത് മാധ്യമങ്ങളുടെയും ഏതെങ്കിലും കക്ഷികളുടെയോ കാര്യമല്ല. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ നയമാണ്. അതാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. അത് ആരുടേയും ഔദാര്യമല്ല. സി.പി.എം മാത്രമല്ല സര്‍ക്കാര്‍. ഏതു യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം അതൊക്കെ ചോദ്യം ചെയ്യാന്‍ ഇവിടെ കോടതികള്‍ ഉണ്ടെന്ന് ബോധ്യം വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.