മതിലകം കള്ളനോട്ട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി;ബിജെപി നേതാവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍
തൃശൂർ: മതിലകം കള്ളനോട്ട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് ഷഫീക്ക് കേസിലെ പ്രതികളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. കേസിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം സംസ്ഥാന തലത്തിൽതന്നെ ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണു ബിജെപി നേതാക്കൾ ഒന്നും രണ്ടും പ്രതികളായിട്ടുള്ള കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
അതിനിടെ കള്ളനോട്ട് കേസില്‍ ബിജെപി നേതാവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ അറസ്റ്റിലായി. ബിജെപി നേതാവ് രാജീവ് ഏഴാച്ചേരിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച എല്‍തുരുത്ത് സ്വദേശി അലക്‌സിനെയാണ് പൊലീസ് പിടികൂടിയത്.കള്ളനോട്ടടികേസില്‍ ഒളിവിലായിരുന്ന രാജീവ് ഏഴാച്ചേരി ഞായറാഴ്ച്ച പൊലീസ് പിടിയിലായിരുന്നു. കേസില്‍ അദ്യം അറസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് രാഗേഷിന്റെ സഹോദരനാണ് രാജീവ്. ഇയാള്‍ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ്.