പോലീസ് ഉപദേശക സ്ഥാനത്തുനിന്ന് ‘പിള്ള സാര്‍’ പുറത്ത്; റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്ന് നാഗാലാന്‍ഡ് ഡിജിപി

single-img
14 June 2017

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് നാഗാലാന്‍ഡിലെ പൊലീസ് ഉന്നതനായിരുന്ന ശ്രീവത്സം ഗ്രൂപ്പ് ഉടമ എംകെആര്‍ പിള്ളയ്‌ക്കെതിരെ നടപടി തുടങ്ങി. പിള്ളയെ പൊലീസ് ഉപദേശക സ്ഥാനത്തു നിന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ നീക്കി. എന്നാല്‍ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമന്ന് ഡിജിപി പറഞ്ഞു.

ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് എംകെആര്‍ പിള്ളയെ പൊലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. പിള്ളയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നാഗാലാന്‍ഡ് ഡിജിപി എല്‍ എല്‍ ഡന്‍ഗല്‍ പറഞ്ഞു.

പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നാണ് നാഗാലാന്‍ഡ് പൊലീസ് പറയുന്നത്. പിള്ളയ്ക്ക് 400 കോടിയുടെ ആസ്തി ഉണ്ടായതെങ്ങനെയെന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നും അദ്ദേഹം പറയുന്നു. ആദായനികുതി വകുപ്പിന്റെയോ മറ്റ് കേന്ദ്ര ഏജന്‍സിയുടെയോ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകുയെന്നും അദ്ദേഹം പറഞ്ഞു.