ടിപി കേസ് പ്രതിയ്ക്ക് ജയിലിൽ മൊബൈൽ ഫോണും;അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നും കണ്ടെത്തിയത് രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡും
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില്‍ പരിശോധനയിലാണ് അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തത്.
അണ്ണന്‍ സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഒന്നാം ബ്ലോക്കിലെ സെല്ലില്‍ ഉണ്ടായിരുന്നു. സിപിഐഎം പ്രവര്‍ത്തകനാണു പ്രദീപും.ഇന്നലെ അര്‍ധരാത്രി ഡെപ്യൂട്ടി ജയിലറുടെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡ് പ്രതിരോധിക്കാന്‍ സിജിത്തും,പ്രദീപും ശ്രമിച്ചെങ്കിലും അത് മറികടന്നാണ് പരിശോധന നടത്തിയത്.
പൂജപ്പുര ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ ഡിജിപിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഫോണില്‍ നിന്ന് ആരയക്കെ വിളിച്ചുവെന്നതും പരിശോധിക്കുന്നുണ്ട്.ജയില്‍ ശിക്ഷാ നിയമം ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസ്സെടുക്കും.ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 2011 മുതൽ അണ്ണന്‍ സിജിത്ത് തടവിലാണു.