ഫസല്‍ വധക്കേസില്‍ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ആര്‍എസ്എസ്; മൊഴി നിഷേധിച്ച് സുബീഷിന്റെ വാര്‍ത്താസമ്മേളനം

single-img
10 June 2017

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ്. സ്വന്തം ഇഷ്ടപ്രകാരം പൊലീസിന് ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് സുബീഷ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

തനിക്കെതിരെ പുറത്തു വന്ന വീഡിയോ ദൃശ്യവും ഫോണ്‍ സംഭാഷണവും സുബീഷ് നിഷേധിച്ചു. പൊലീസ് ക്രൂരമായി മര്‍ദ്ധിച്ച് എടുത്ത മൊഴിയാണ് പുറത്ത് വന്നതെന്നും സുബീഷ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം താന്‍ ആര്‍.എസ്.എസ് നേതാവുമായി സംസാരിച്ചുവെന്ന പേരില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് അറിയില്ലെന്നും പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്നും സുബീഷ് വ്യക്തമാക്കി.

കാറില്‍ യാത്ര ചെയ്യവേയാണ് പോലീസ് അറസ്റ്റുചെയ്യുന്നത്. കസ്റ്റഡിയില്‍വച്ച് നഗ്‌നനാക്കി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ എന്നെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയി. അവിടെ വച്ച് തലക്കും കാലിനും ഇഞ്ചക്ഷന്‍ എടുത്തു. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയും മുളക് വെള്ളം ഒഴിച്ചും ക്രൂരമായി പീഡിപ്പിച്ചു.

ഡിവൈഎസ്പി സദാനന്ദന്റെയും ജിന്‍സ് എബ്രഹാമിന്റെയും നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തന്നെ ക്രൂരമായി മര്‍ദിച്ചതും മൊഴി പറയാന്‍ നിര്‍ബന്ധിച്ചതും. പൊലീസ് എഴുതി തയ്യാറാക്കി കൊണ്ടുവന്ന കുറിപ്പുകള്‍ താന്‍ വായിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ കുടിക്കാന്‍ വെളളം പോലും തരാതെ തലകീഴായി നഗ്‌നനായി കെട്ടിത്തൂക്കി തന്നെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നും സുബീഷ് പറഞ്ഞു.

താന്‍ കസ്റ്റഡിയില്‍ ഉളളപ്പോള്‍ സിപിഎം നേതാവ് ജയരാജന്‍ അടക്കമുളളവര്‍ പൊലീസിനെ വിളിച്ചിരുന്നു. മൂന്ന് ദിവസം ആദ്യം കസ്റ്റഡിയില്‍ വെച്ചിരുന്നു. പിന്നീട് ആറുദിവസം കൂടി പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി. പൊലീസ് എഴുതി തയ്യാറാക്കിയ മൊഴി വായിക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചു. ഇതിന് സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായി മര്‍ദിച്ചു.

ഫസലിനെ തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും സുബീഷ് പറഞ്ഞു. പണവും ഭാര്യയ്ക്ക് ജോലിയും തരാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തു. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടതിന് ഒടുവിലാണ് മൊഴി നല്‍കുന്നത്. ഇതിനായി ക്യാമറ അടക്കമുളള സജ്ജീകരണങ്ങള്‍ പൊലീസ് തയ്യാറാക്കിയിരുന്നുവെന്നും സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു ഫസലിനെ കൊന്നത് തങ്ങളാണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പ്രത്യേക കോടതിയെ സമീപിച്ചത്. ഇതിന്റെ വിശദാംശങ്ങളടങ്ങിയ ഓഡിയോ, വീഡിയോ ക്ലിപ്പാണ് ഇന്നലെ കോടതിയില്‍ നല്‍കിയത്.