അമ്മ പരിക്കേറ്റ് ആശുപത്രയില്‍; വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടി നഴ്‌സ്

single-img
9 June 2017

ടെല്‍ അവീവ്: കുപ്പിപ്പാല്‍ കുടിക്കാത്ത ഫലസ്തീനി കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് യഹൂദ നഴ്‌സ് മാതൃത്വത്തിന് പുതിയൊരു വാതായനം തുറന്നിരിക്കുന്നു. സെന്‍ട്രല്‍ ഇസ്രയേലിലെ എയ്ന്‍ കീരം ഹോസ്പിറ്റലില്‍ വച്ച് യഹൂദ നഴ്‌സ് ഒമ്പത് മാസം മാത്രമുള്ള ഫലസ്തീന്‍ ബാലന് മുലപാല്‍ കൊടുത്തത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമാണ്. ഈ കുട്ടിയുടെ അച്ഛന്‍ കാറപകടത്തില്‍ മരിക്കുകയും അമ്മ പരുക്കേറ്റ് ആശുപത്രിയിലാവുകയുമായിരുന്നു.

അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ ബാലന് കുപ്പിപ്പാല്‍ കൊടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവന്‍ കുടിക്കാത്തതിനെ തുടര്‍ന്നായിരുന്നു നഴ്‌സായ ഉല ഓസ്‌ട്രോവ്‌സ്‌കിസാക് സ്വയം മുലപാല്‍ കൊടുക്കാന്‍ തയ്യാറായത്. യാമന്‍ അബു രാമില എന്ന പിഞ്ചു കുഞ്ഞിനെ കുപ്പിപ്പാല്‍ കുടിപ്പിക്കാന്‍ ഈ നഴ്‌സ് ഏഴ് മണിക്കൂറോളം പരിശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.

നഴ്‌സ് അഞ്ച് മിനുറ്റോളം കുട്ടിക്ക് മുലയൂട്ടിയതിനെ തുടര്‍ന്ന് അവന്റെ ആന്റിമാര്‍ നഴ്‌സിന് നന്ദി രേഖപ്പെടുത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. യഹൂദ നഴ്‌സായ താന്‍ ഫലസ്തീന്‍ ബാലനെ മുലയൂട്ടാന്‍ തയ്യാറാത് കുഞ്ഞിന്റെ കുടുംബാംഗങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നഴ്‌സ് പറയുന്നു. എന്നാല്‍ ഏത് അമ്മയും ഇതിന് തയ്യാറാകുമെന്ന് പറഞ്ഞ് നഴ്‌സ് കുട്ടിക്ക് മുല കൊടുക്കുകയായിരുന്നു.

ഈ കുട്ടിക്ക് പാലു കൊടുത്ത് സഹായിക്കാനായി പുതിയ അമ്മമാര്‍ മുന്നോട്ട് വരണമെന്ന് നഴ്‌സ് ഓസ്‌ട്രോവ്‌സ്‌കിസാക് ഓണ്‍ലൈനിലൂടെ അഭ്യര്‍ത്ഥിച്ചു. ഇതെ തുടര്‍ന്ന് ആയിരക്കണക്കിന് യുവതികളാണ് ഇതിന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കുട്ടിക്ക് പാല് കൊടുക്കാന്‍ നോര്‍ത്തേണ്‍ ഇസ്രയേലിലെ ഹൈഫ വരെ സഞ്ചരിച്ചെത്താന്‍ വരെ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്. ഇതിനിടെ നഴ്‌സ് വീണ്ടും കുട്ടിക്ക് കുപ്പിപ്പാല്‍ കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കുട്ടിയെ തങ്ങള്‍ പരിപാലിക്കുമെന്നാണ് ആന്റിമാര്‍ പറയുന്നത്.