‘കോലുമിട്ടായി’ലെ അഭിനയത്തിന് പ്രതിഫലം നല്‍കിയില്ല; മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനനായി മാസ്റ്റര്‍ ഗൗരവ്

single-img
9 June 2017

കൊച്ചി: കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കോലുമിട്ടായി എന്ന സിനിമയിലെ അഭിനയത്തിന് പ്രതിഫലം നല്‍കാതെ സംവിധായകനും നിര്‍മാതാവും തന്നെ വഞ്ചിച്ചെന്ന വെളിപ്പെടുത്തലുമായി ബാലതാരം മാസ്റ്റര്‍ ഗൗരവ്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗൗരവും അമ്മ ജയ മേനോനും ആരോപണവുമായി രംഗത്തെത്തിയത്.

സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീടവര്‍ കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവം വിശദീകരിക്കുന്നതിനിടെ വികാരാധീനനായ ഗൗരവ് തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നുവെന്നും ഗൗരവ് പറഞ്ഞു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഗൗരവ് മേനോന്‍ ആരോപിച്ചു.

പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്നാണ് കരാറെന്ന സംവിധായകന്റെ വാദം തെറ്റാണെന്നും ഇതുസംബന്ധിച്ച് ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു.

അതേ സമയം ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വം ഗൗരവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ പറഞ്ഞു. കോലുമിട്ടായിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

പലപ്പോഴായി 30,000 രൂപയോളം ഗൗരവ് തങ്ങളില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും ഐജി ഓഫീസില്‍ വെച്ച് ഗൗരവിന്റെ മാതാപിതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു. ചിത്രത്തിന് ലാഭം കിട്ടിയിരുന്നെങ്കില്‍ ഗൗരവിന് പണം നല്‍കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍, ഒരു വര്‍ഷത്തോളം ലീവെടുത്ത് സിനിമയെടുത്ത താന്‍ തന്നെ കടക്കെണിയിലാണെന്നും അരുണ്‍ പറഞ്ഞു.