സമഗ്ര പരിഷ്‌കാരത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: ജൂലായ് മുതല്‍ തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റില്ല

single-img
5 June 2017

ജൂലായ് ഒന്നുമുതല്‍ സമഗ്രപരിഷ്‌കാരം നടപ്പാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം ഇല്ലാതാക്കുക, കടലാസുരഹിത ടിക്കറ്റില്‍ മാത്രം യാത്ര എന്നുള്ളതുമാണ് പുതിയ തീരുമാനം. സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാന്‍ കഴിയാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും മാത്രമേ ഇനിയുണ്ടാകൂ. രാജധാനി, ശതാബ്ദി തീവണ്ടികളിലാണ് കടലാസുരഹിത ടിക്കറ്റ് സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഈ വണ്ടികളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ഇനിമുതല്‍ സാധുതയുണ്ടാകൂ. കഴിഞ്ഞ ജൂലായ് മുതല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.

രാജധാനി, ശതാബ്ദി തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിങ്ങിനായി വ്യത്യസ്ത ഭാഷകള്‍ അടുത്തമാസം മുതല്‍ ലഭ്യമാകും. പ്രീമിയം തീവണ്ടികള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരെ വിളിച്ചുണര്‍ത്തുന്ന സംവിധാനം എല്ലാ തീവണ്ടികളിലും അടുത്തമാസം മുതല്‍ ലഭ്യമാകും. തത്ക്കാല്‍ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം എ.സി. കോച്ചുകളുടേത് 10 മുതല്‍ 11 വരെയും സ്ലീപ്പര്‍ കോച്ചുകളുടേത് 11 മുതല്‍ 12 വരെയുമായിരിക്കും.