മയിൽ ബ്രഹ്മചാരിയായ പക്ഷി, പശുവിനു വ്യക്തിപദവി നൽകണം: രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ വെളിപാടുകൾ

single-img
31 May 2017

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകിയ രാജസ്ഥാൻ ഹൈക്കോർട്ട് ജഡ്ജി അശാസ്ത്രീയമായ വാദങ്ങളുമായി തന്റെ വിധിയെ ന്യായീകരിച്ചത് വിവാദമാകുന്നു. മയിൽ ബ്രഹ്മചാരിയായതുകൊണ്ടാണു ദേശീയപക്ഷിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയാണു സി എൻ എൻ ന്യൂസ് 18 ചാനലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിച്ചത്.

ആൺമയിൽ പെൺമയിലുമായി ലൈംഗികബന്ധത്തിലേർപ്പെടാതെയാണത്രേ മയിൽ പ്രത്യുൽപ്പാദനം നടത്തുന്നത്. പെണ്മയിൽ ആണ്മയിലിന്റെ കണ്ണീരുകുടിക്കുമ്പോഴാണു അതു ഗർഭം ധരിക്കുകയും മുട്ടയിടുകയും ചെയ്യുന്നതെന്നാണു ജസ്റ്റിസ് ശർമ്മയുടെ പുതിയ കണ്ടുപിടുത്തം.

“ഭഗവാൻ ശ്രീകൃഷ്ണൻ പോലും മയിൽപ്പീലി തന്റെ തലയിൽ ചൂടിയിരുന്നു,” ജസ്റ്റിസ് ശർമ്മ പറഞ്ഞു.

പശുവിനെ ദേശീയമൃഗമാക്കണമെന്നും ഗോവധത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നുമായിരുന്നു ജസ്റ്റിസ് ശർമ്മ ഇന്നു കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.

നേപ്പാളിന്റെ ദേശീയമൃഗം പശുവാണെന്നു പറഞ്ഞ ജസ്റ്റിസ് ശർമ്മ, ഇന്ത്യയും ഈ നയം സ്വീകരിക്കണം എന്നുപറഞ്ഞു. ഇതിൽ മതേതരത്വത്തെ ബാധിക്കുന്ന ഒന്നുമില്ലെന്നും മറിച്ച് ആത്മീയതയുടേ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഗംഗയേയും യമുനയേയും പോലെയുള്ള നദികളെ വ്യക്തികളായി പരിഗണിച്ച് അവകാശങ്ങൾ നൽകണമെന്നു ഈയിടെ ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നല്ലോ, അതുപോലെ പശുക്കൾക്കും വ്യക്തിപദവി നൽകണം,” ജസ്റ്റിസ് ശർമ്മ പറയുന്നു.