വാചാടോപം നിർത്തൂ.. അർണബ് ഗോസ്വാമിയോട് ഡെൽഹി ഹൈക്കോടതി

single-img
30 May 2017

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി താക്കീത് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂര്‍ അര്‍ണാബിനെതിരെയും റിപ്പബ്ലിക്ക് ചാനലിനുമെതിരെയും നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അര്‍ണാബ്, വാചക കസര്‍ത്ത് കുറക്കണം, നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം, വസ്തുതകള്‍ നല്‍കാം, എന്നാല്‍ ഒരാളെ കുറിച്ച് എന്തും വിളിച്ചു പറയരുത്, അതു ശരിയല്ല എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് മന്‍മോഹന്റെ പ്രതികരണം. കേസില്‍ അര്‍ണബിന് നോട്ടീസ് അയക്കും. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്ത് 16ന് നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അര്‍ണാബ് ഗോസ്വാമിക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശശി തരൂര്‍ വെള്ളിയാഴ്ച കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അര്‍ണബില്‍ നിന്നുമുണ്ടായെന്നും സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നും എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അര്‍ണബിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്ക് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച ആഴ്ച്ച തന്നെ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. അര്‍ണബിനും റിപബ്ലിക്ക് ചാനലിന്റെ ഉടമസ്ഥ സ്ഥാപനമായ അര്‍ഗ് ഔട്ട്ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് കേസ്.

ശശിതരൂരിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൗരവ് ഗുപ്ത എന്നിവരാണ് ഹാജരായത്. പ്രേഷകരെ പ്രീതിപ്പെടുത്തുന്നതിനായി മാത്രം ഇല്ലാത്ത വിവാദം സൃഷ്ടിച്ച് തന്നെ പൊതു സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചാനല്‍ ചര്‍ച്ച സംപ്രേക്ഷണം ചെയ്തത് എന്ന് തരൂര്‍ ആരോപിക്കുന്നു. സുനന്ദ പുഷ്‌കറിനെ വധിച്ചത് താനോ തന്റെ നിര്‍ദ്ദേശ പ്രകാരമോ ആണ് എന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ ഇത്തരത്തിലുള്ള വാര്‍ത്താ സംപ്രേക്ഷണം ദോഷകരമായി ബാധിക്കും. പൊതുസമൂഹത്തിന് മുമ്പില്‍ കനത്ത മാനഹാനിക്ക് ഇത് ഇടയാക്കിയെന്നും തരൂരിന്റെ ഹര്‍ജിയില്‍ പറയുന്നു.