മോദി യൂറോപിലേക്ക്, പ്രധാനമന്ത്രിയായ ശേഷമുള്ള 58-ആം വിദേശയാത്ര

single-img
29 May 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ജര്‍മ്മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് സന്ദര്‍ശനം. തീവ്രവാദ വിരുദ്ധ നീക്കങ്ങളിലെ സഹകരണം, കൂടുതല്‍ വിദേശ നിക്ഷേപം എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. റഷ്യയുമായി പ്രതിരോധ രംഗത്തെ സഹകരണവും ചര്‍ച്ചയാകും. ഇന്ന് ജര്‍മനിയില്‍ എത്തുന്ന പ്രധാനമന്ത്രി ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും, ഭീകരവാദത്തിനെതിരായ യോജിച്ച പോരാട്ടവും ചര്‍ച്ചയാകും.

ഈ മാസം 31ന് സ്‌പെയിനില്‍ എത്തുന്ന മോദി, പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഒന്നിന്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പതിനെട്ടാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും. ജൂണ്‍ രണ്ടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

അതേസമയം അധികാരത്തിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയത് 57 വിദേശയാത്രകളാണ്. 45 രാജ്യങ്ങളാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇക്കാലയളവില്‍ സന്ദര്‍ശിച്ചത്. 288 കോടിയാണ് വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചതെന്നാണ് ഏകദേശ കണക്കുകള്‍