സവര്‍ണരെ ഭയന്ന് ബാര്‍ബര്‍മാര്‍ തങ്ങളുടെ മുടി വെട്ടാന്‍ പോലും തയാറാകുന്നില്ല; പീഡനം സഹിക്കാനാവാതെ ഉത്തര്‍പ്രദേശിലെ അമ്പതോളം ദളിതര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു

single-img
15 May 2017

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദളിതരോടുള്ള സവര്‍ണരുടെ പീഡനത്തെ തുടര്‍ന്ന് മൊറാദാബാദിലെ അമ്പതോളം ദളിതര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും ഉണ്ടായിരുന്ന പ്രതീക്ഷ പൂര്‍ണമായും ഇല്ലാതെയായി. അതേസമയം ഭരണകര്‍ത്താക്കള്‍ പോലും ദളിത് വിരുദ്ധരാണെന്ന് വ്യക്തമായി. അതിനാലാണ് മതം മാറുന്നതെന്നും ദളിതര്‍ വ്യക്തമാക്കി.

ഇസ്‌ലാം മതം സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദളിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പുഴയില്‍ ഒഴുക്കി. ദളിതര്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ തയാറായില്ല. ഇസ്‌ലാം മതം സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. സവര്‍ണ മേധാവിത്വം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ദളിതര്‍ പറഞ്ഞു. സവര്‍ണരെ ഭയന്ന് ബാര്‍ബര്‍മാര്‍ തങ്ങളുടെ മുടി വെട്ടാന്‍ പോലും തയാറാകുന്നില്ല. തങ്ങളുടെ താടിയും മുടിയും വളര്‍ന്ന് ഇസ്‌ലാമിനെപ്പോലെയായി. ഇതോടെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയാറാവുകയായിരുന്നെന്ന് ദളിതര്‍ പറയുന്നു.