ട്രംപിന്റെ നയങ്ങള്‍ പിടിമുറുക്കി:ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു; വിവിധ കമ്പനികളില്‍ നിന്നായി ജോലി നഷ്ടപ്പെടുന്നത് 56,000 പേര്‍ക്ക്

single-img
12 May 2017

ബംഗളൂരു : ഐടി മേഖലയില്‍ ട്രംപിന്റെ നയങ്ങള്‍ പിടിമുറുക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഏഴ് ഐടി കമ്പനികള്‍ ചേര്‍ന്ന് കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടതിന്റെ ഇരട്ടിയോളം വരുമിത്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍, അമേരിക്കന്‍ ആസ്ഥാനമായുള്ള കോഗ്‌നിസന്റ്, ഡിഎക്സ് സി ടെക്നോളജി, ഒപ്പം ഒരു ഫ്രഞ്ച് കമ്പനിയിലുമായി 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരില്‍ നിന്ന് 4.5 ശതമാനത്തെയാണ് ഈ വര്‍ഷം ഒഴിവാക്കുന്നത്.

പിരിച്ചുവിടലിന്റെ ഭാഗമായി ഏഴ് കമ്പനികളും നിരവധി ജീവനക്കാരെ റേറ്റിങ് മോശമാണെന്ന് കാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. കോഗ്‌നിസന്റില്‍ 15,000 പേരെയാണ് ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി.

ഡിഎക്സ് സി ടെക്നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് 50 ല്‍ നിന്ന് 26 ആക്കി ചുരുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ 1,75,000 ജീവനക്കാരില്‍ 10,000 പേരോട് ഈ വര്‍ഷം പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചുകഴിഞ്ഞു.