മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത് രംഗത്ത്; തന്നെ അവര്‍ കൊല്ലുമെന്ന് മരിക്കുന്നതിന് മുമ്പ് മൈക്കിള്‍ ജാക്സന്‍ മുന്‍കൂര്‍ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു

single-img
8 May 2017

മൈക്കിള്‍ ജാക്സന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത് രംഗത്ത്. മരിക്കുന്നത് മുമ്പ് തന്നെ വിഖ്യാത പാട്ടുകാരന്‍ മൈക്കിള്‍ ജാക്സന്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും തന്നെ അവര്‍ കൊല്ലുമെന്ന് ഭയന്ന് മുന്‍കൂര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായുമാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ജര്‍മ്മന്‍ ബിസിനസുകാരനുമായ സുഹൃത്ത് മൈക്കിള്‍ ജേക്കബ് ഷാഗന് കുറിപ്പ് നല്‍കിയിരുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം ഭയന്ന് ജാക്സന്‍ തന്നെ പലപ്പോഴും വിളിച്ചിരുന്നതായും കരയുകയും മറ്റും ചെയ്തിരുന്നതായും ഒരു ഓസ്ട്രിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് ഷാഗന്‍ വ്യക്തമാക്കി.

2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കിള്‍ ജാക്സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും അഭിപ്രായം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് താന്‍ വധിക്കപ്പെടുമെന്ന് ഭയന്ന് ജാക്സന്‍ സുഹൃത്തിന് കുറിപ്പടി കൈമാറിയത്.

”അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ജീവനില്‍ ഭീതിയുണ്ട്.” എന്ന് കുറിച്ച 13 സന്ദേശങ്ങളാണ് ജാക്സന്‍ നല്‍കിയത്. ലണ്ടന്‍ പര്യടനത്തിനൊരുങ്ങുന്ന സമയത്ത് ഒരിക്കല്‍ ലാസ്വേഗാസില്‍ നിന്നും തന്നെ വിളിച്ച ജാക്സണ്‍ അവര്‍ തന്നെ കൊല്ലുമെന്നും തനിക്കൊപ്പം കഴിയാന്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറാന്‍ യാചിക്കുകയും ചെയ്തു. അവര്‍ എന്നെ കൊല്ലാന്‍ പോകുന്നു എന്ന് നെഞ്ചുരുകിയായിരുന്നു ജാക്സന്‍ പറഞ്ഞത്. അമേരിക്കയില്‍ മൂന്ന് ദിവസം ജാക്സനുമായി ചെലവിടുന്നതിനിടയിലാണ് കുറിപ്പുകള്‍ കൈമാറിയത്.

എന്നാല്‍ അവര്‍ ആരാണെന്ന് ജാക്സന്‍ സൂചന നല്‍കിയിരുന്നുമില്ല. എന്നാല്‍ ചില കുറിപ്പുകള്‍ അത് ജാക്സന്റെ ലണ്ടന്‍ പരിപാടികളുടെ പ്രമോട്ടര്‍മാരായ എഇജി ആണെന്ന സംശയം നല്‍കുന്നുണ്ട്. തനിക്ക് എഇജി സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജീവനില്‍ കൊതിയുണ്ടെന്ന് ഇതില്‍ ഒരെണ്ണം പറയുന്നുണ്ട്. അതേസമയം ജാക്സന്റെ മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചത് മൂലമാണെന്നാണ് പറഞ്ഞിരിക്കുന്നത്. മരുന്നു നല്‍കിയ ഡോക്ടര്‍ കോണ്‍റാഡ് മുറേയ്ക്ക് ഇതിന് നാലു വര്‍ഷം ജയില്‍ ശിക്ഷയും കിട്ടി.

ജാക്സന്റെ മകള്‍ പാരീസ്

അതേസമയം ഉറക്കമില്ലായ്മയ്ക്ക് പത്തുവര്‍ഷമായി ഇതേ ഗുളിക തന്നെയാണ് ജാക്സണ്‍ കഴിച്ചു കൊണ്ടിരിക്കുന്നതെന്ന് ജേക്കബ്ഷാഗന്‍ പറയുന്നു. പിതാവ് കൊല്ലപ്പെടുകയായിരുന്നു എന്ന് അടുത്തിടെ ആരോപിച്ച ജാക്സന്റെ മകള്‍ പാരീസിനെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഈ കുറിപ്പിന്റെ കാര്യവുമായി രംഗത്ത് വന്നതെന്നും പറയുന്നുണ്ട്. ജാക്സന്റെ ചരമവാര്‍ഷികമായ അടുത്തമാസം ഈ അഭിമുഖം അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ചാനല്‍ സംപ്രേഷണം ചെയ്യും. 34 കാരനായ ഷാഗണ് ജാക്സനുമായി ഇരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു.