ദേവികുളം സബ് കളക്ടറെ ഊളന്പാറയ്ക്കു വിടണം: മന്ത്രി എം.എം മണി
കട്ടപ്പന: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരേ അതിരൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി എം.എം. മണി. ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഇന്നലെ ഇടുക്കിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കവേയാണ് മന്ത്രി സബ് കളക്ടറെ കടന്നാക്രമിച്ചത്. പാപ്പാത്തിച്ചോലയിലെ കുരിശു നീക്കിയതു വഴി സബ് കളക്ടർ ആർഎസ്എസ് നയമാണ് നടപ്പാക്കാൻ ശ്രമിച്ചതെന്നും മണി ആരോപിച്ചു.
ഇടുക്കിയിലെ മതചിഹ്നങ്ങൾ എല്ലാം തന്നെ പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതു നീക്കാൻ ശ്രമിക്കുന്ന സബ് കളക്ടറെ ഊളന്പാറയ്ക്കു വിടണമെന്നും മണി പരിഹസിച്ചു. അടിമാലി കുഞ്ചിത്തണ്ണി ഇരുപത് ഏക്കറിലായിരുന്നു മണിയുടെ ഈ പ്രസംഗം. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഉണ്ടായതുപോലെ മതവികാരം വളർത്താനാണ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ദേവികുളം സബ്കളക്ടർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നു കുമളിയിൽ മന്ത്രി കുറ്റപ്പെടുത്തി. മതചിഹ്നങ്ങൾ സ്ഥാപിച്ചിരിക്കുന്നതു പൊളിച്ചുമാറ്റാൻ നടക്കുന്ന നീക്കത്തിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കപട പരിസ്ഥിതി വാദികളും കുത്തക മാധ്യമങ്ങളുംചേർന്ന് ഇടുക്കി ജില്ലയെ തകർക്കാൻ ശ്രമിക്കുകയാണെന്നു രാമക്കൽമേട്ടിൽ ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ കായൽ കൈയേറ്റങ്ങളും ചതുപ്പുനിലം കൈയേറിയുള്ള ഫ്ളാറ്റ് നിർമാണവും ഇത്തരം പരിസ്ഥിതി വാദികളും മാധ്യമങ്ങളും കാണാറില്ലെന്നും മണി കുറ്റപ്പെടുത്തി.