തോമസ് ചാണ്ടി മന്ത്രിയാകുന്നത് അധാര്‍മ്മികമെന്ന് എന്‍ എസ് മാധവന്‍; ചാണ്ടി കുവൈറ്റിലെ ഇന്ത്യക്കാരെ പറ്റിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

single-img
2 April 2017

തിരുവനന്തപുരം: ഗതാഗതമന്ത്രിയായി തോമസ് ചാണ്ടിയെ അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എസ് മാധവന്‍. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ പറയുന്നു. കുവൈറ്റിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിക്കുകയും അതിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാള്‍ ആനവണ്ടിയുടെ വളയം പിടിക്കുന്നത് അധാര്‍മികമാണെന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ച ഗള്‍ഫ്‌ന്യൂസ് വാര്‍ത്തയുടെ ലിങ്ക് കൂടി ഷെയര്‍ചെയുകൊണ്ടാണ് എന്‍.എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ ആവശ്യപ്പെട്ടു.

സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റുള്ളവരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസിലായിരുന്നു ശിക്ഷ. 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഓരോരുത്തര്‍ക്കും എട്ട് വര്‍ഷം തടവും 500 കുവൈറ്റ് ദിനാര്‍ പിഴയുമാണ് ശിക്ഷിച്ചിരുന്നത്. കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെപി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരാണ് മറ്റ് പ്രതികള്‍. തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയെയും മാത്യു ഫിലിപ്പിനെയും പൊലീസ് പിടികൂടിയിരുന്നു. തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഒപ്പം അറസ്റ്റിലായ മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു.