ശശീന്ദ്രനെ യുവതി സമീപിച്ചത് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിൽ;ഹണിട്രാപ്പുകാരിയെ പോലീസ് തിരിച്ചറിഞ്ഞു; ആരോപണം പൊലീസും അന്വേഷിക്കും
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഹണിട്രാപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം.സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം സൈബര്‍ സെല്ലിലും പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
അതേസമയം ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയെ കണ്ടെത്താൻ പോലീസ് ഉൗർജ്ജിത ശ്രമം നടത്തുകയാണു.യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു. യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ഫേസ്ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹണിട്രാപ്പുകാരിയെ കണ്ടെത്താൻ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവർ തന്നെ മാറ്റിയതാണെന്ന വാദവും ശക്തമാണ്.
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്‍കുട്ടിക്ക് മംഗളം ചാനലുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണം. മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നതായും പൊലീസിന് വിവരം കിട്ടി. രാജിവച്ച മാധ്യമപ്രവര്‍ത്തകയുടെ ഫെയ്സ് ബുക് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അഞ്ച് റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും ഈ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഹണിട്രാപ്പിന് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്.തുടര്‍ന്ന് നമ്പര്‍ കൈമാറി. ഇടയ്ക്കിടെ മെസേജുകള്‍ അയച്ചു. ഗുഡ് നൈറ്റ് സര്, ഗുഡ് മോണിങ് സര് മെസേജുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നെന്നു പൊലീസ് പറയുന്നു. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവര്‍ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്ത ശേഷമാണ് കെണിയൊരുക്കിയത്.
ശശീന്ദ്രന് ഗോവയിലാണെന്ന് മനസ്സിലാക്കിത്തന്നെയാണ് യുവതി അങ്ങോട്ടു വിളിച്ചത്. വനിതയുടെ ഭാഗത്തു നിന്നു നിലമറന്ന സംഭാഷണങ്ങള്‍ വന്നെന്നും ഇക്കാരണത്താലാണ് പുറത്തു വിട്ട ശബ്ദരേഖയില്‍ പെണ്‍ശബ്ദം ഇല്ലാത്തതെന്നും പൊലീസ് കരുതുന്നു.
അതേസമയം അന്വേഷണം പൂർത്തിയായി ശശീന്ദ്രനെതിരേ നടന്നത് ഗൂഢാലോചനയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ വീണ്ടും മന്ത്രിസ്ഥാനത്ത് നിയോഗിക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. പുതിയ മന്ത്രിയായി പാർട്ടി തീരുമാനിച്ച തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ എൽഡിഎഫ് തീരുമാനം വന്നാൽ ഉടനെ തന്നെ ഉണ്ടാകും. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും കേരള സമൂഹത്തിന് മുന്നിൽ ശശീന്ദ്രന്റെ നിരപരാധിത്വം തെളിയിക്കാനും പാർട്ടി ഒറ്റക്കെട്ടായി പിന്തുണ നൽകുമെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി.