കുണ്ടറ പീഡനം; പിടിയിലായ വിക്ടറിന് പതിനാലുകാരന്റെ മരണത്തിലും പങ്കുണ്ടെന്ന് പരാതി

single-img
22 March 2017

കുണ്ടറ: കുണ്ടറയില്‍ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വിക്ടറിന് പതിനാലുകാരന്റെ മരണത്തിലും പങ്കുണ്ടെന്ന് പരാതി. വിക്ടറും മകനും ചേര്‍ന്നു പതിനാലുകാരനെ കൊലപ്പെടുത്തിയതാണെന്നാണു പരാതി. മുമ്പ് വിക്ടറിന്റെ അയല്‍വാസിയായിരുന്നു പരാതിക്കാരി. ആരോപണം അന്വേഷിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി: എസ്. സുരേന്ദ്രന്‍ പറഞ്ഞു. പരാതി തനിക്കു കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഇങ്ങനെയൊരു ആരോപണം ഉള്ളതിനാല്‍ അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്നും എസ്പി അറിയിച്ചു.

2010 ല്‍ പതിനാലുകാരനെ കൊലപ്പെടുത്തിയെന്നാണ് വിക്ടറിനെതിരെയുള്ള പരാതി. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയല്‍വാസിയായ പതിനാലുകാരന്‍ തൂങ്ങിമരിച്ചത്. ആ സമയും കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നുതന്നെ കുടുംബം പരാതി നല്‍കിയിരുന്നെങ്കിലും അത് വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പണം തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു അന്ന് പൊലീസുകാരുടെ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു.പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കിയിരുന്നു.