നാദാപുരത്ത് മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു; മന്ത്രവാദിനി കസ്റ്റഡിയില്‍
നാദാപുരത്ത് മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. സംഭവത്തില്‍ മന്ത്രവാദിയായ യുവതിക്കെതിരെ പോലീസ് കേസ് എടുത്തു. നാദാപുരം പുറമേരിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയെയാണ് (29) ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവത്തില്‍ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്പൊയില്‍ നജ്മയെ (35) നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകീട്ട് പുറമേരി ചുങ്ക്യം കൊയിലോത്ത് നജ്മ താമസിക്കുന്ന വാടകവീട്ടിലായിരുന്നു മന്ത്രവാദം വിവാഹബന്ധം വേര്‍പെടുത്തിയ ഷമീനക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതിയെ നജ്മയുടെ അടുത്തത്തെിച്ചത്,മണ്ണെണ്ണ ലഭിക്കാത്തതിനെ തുടർന്ന് പെട്രോള്‍ പമ്പില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി നജ്മക്ക് നല്‍കിയിരുന്നു.വീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്ളാസ്റ്റിക് കസേരയിലിരുത്തി മുന്‍വശത്ത് മണ്‍ചട്ടിയില്‍ പാലമരത്തിന്‍െറ ഇലകളും അറബി വാക്കുകള്‍ എഴുതിയ കോഴിമുട്ടയുംവെച്ച് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.ഇതിനിടെ, മണ്‍ചട്ടിയില്‍നിന്ന് തീ പുറത്തുണ്ടായിരുന്ന കുപ്പിയിലേക്കും ഷമീനയുടെ ദേഹത്തേക്കും ആളിപ്പടരുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷമീനയെ വീട്ടിനകത്തെ കുളിമുറിയിലത്തെിച്ച് ശരീരത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ നീക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.