പളനിസ്വാമി വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു; അധികാരം നിലനിർത്തി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11 വോട്ടുകൽ ഒ. പനീർശെൽവം പക്ഷത്തിനു ലഭിച്ചു.തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന്‍ സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്.
സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്.
ബഹളം മൂലം നിർത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്കു പുനഃരാരംഭിക്കുന്നതിന് മുന്നോടിയായാണ് സഭയ്ക്കുള്ളിൽനിന്നു ഡിഎംകെ അംഗങ്ങൾ ഉൾപ്പടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചു നീക്കിയത്. പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ സഭയ്ക്കുള്ളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.