രാഹുലിന്റെ റോഡ് ഷോയില്‍ പാറിയത് ബിജെപിയുടെ പതാക;വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ഹരിദ്വാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയിൽ ബി.ജെ.പി കൊടിയുയര്‍ത്തി മോദി അനുകൂല മുദ്രാവാക്യം വിളിയുയര്‍ന്നെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക.റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ ബി.ജെ.പി എം.പി ഹേമമാലിനിയുടെ റാലി നടക്കുന്നുണ്ടായിരുന്നു ഇതിൽ പങ്കെടുക്കാൻ എത്തിയവരാണു ബി.ജെ.പി കൊടിയുയര്‍ത്തി മോദി അനുകൂല മുദ്രാവാക്യം വിളിച്ചത്.പക്ഷേ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത് രാഹുലിന്റെ റോഡ് ഷോയിൽ ബി.ജെ.പി കൊടിയുയര്‍ത്തി മോദി അനുകൂല മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പങ്കെടുത്തു എന്ന തരത്തിലായിരുന്നു.
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നു വരുന്ന വഴിയിൽ ബിജെപി പതാകകളുമായി പ്രവർത്തകർ മുദ്രാവാക്യം വിളിയ്ക്കുന്ന വീഡിയോയും മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.ഹേമമാലിനി പങ്കെടുക്കുന്ന റാലിയോട് അനുബദ്ധിച്ചുള്ള സമ്മേളന നഗരി വീഡിയോയിൽ നിന്ന് ഒഴിവാക്കി ആയിരുന്നു മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്. ‘ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ഹരിദ്വാര്‍ റോഡ് ഷോയില്‍ ജനങ്ങള്‍ ബി.ജെ.പി കൊടിയുയര്‍ത്തുന്നു.’ എന്ന കുറിപ്പോടെയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ വീഡിയോ പുറത്ത് വിട്ടത് ഇതിനു പിന്നാലെയാണു മറ്റ് മാദ്ധ്യമങ്ങളും സത്യാവസ്ഥ തിരയാതെ ഈ വാർത്ത പ്രചരിപ്പിച്ചത്
അതേസമയം മുദ്രാവാക്യം വിളികളെ വളരെ പോസിറ്റീവായാണ് രാഹുല്‍ഗാന്ധി നേരിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ നന്ദി അറിയിച്ച രാഹുല്‍ ബി.ജെ.പി പ്രവര്‍ത്തകരും തന്റെ പ്രസംഗം കേള്‍ക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.