ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും;പനീര്‍ശെല്‍വത്തെ വഴിയില്‍ തടയുമെന്ന് ശശികല പക്ഷം.
ചെന്നൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും. ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്ന് പനീർശെൽവം ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഇന്ന് ഓഫീസിലെത്തും. കഴിഞ്ഞ ദിവസം ശശികല ക്യാന്പ് വിട്ട് പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച മന്ത്രിയാണ് പാണ്ഡ്യരാജൻ.
പനീര്‍ശെല്‍വം എത്തുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡിജിപി, പോലീസ് കമ്മീഷണര്‍മാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമന്നുണ്ട്. ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തെത്തുടര്‍ന്നാണ് പനീര്‍ശെല്‍വം സെക്രട്ടേറിയറ്റിലെത്തുന്നത്.
അതേസമയം പനീര്‍ശെല്‍വത്തെ വഴിയില്‍ തടയുമെന്ന് ശശികല പക്ഷം അണികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലും സമീപത്തും സുരക്ഷ വര്‍ധിപ്പിച്ചു.
ഫെബ്രുവരി ഏഴിന് ശശികലയ്ക്കെതിരേ പരസ്യമായി രംഗത്തുവന്നതിന് ശേഷം പനീർശെൽവം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നില്ല. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനായി പാർട്ടി തീരുമാനമെടുത്തതിന് പിന്നാലെ അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ട് മറീന ബീച്ചിലെ ജയയുടെ ശവകുടീരത്തിന് അടുത്തെത്തി ധ്യാനിച്ച ശേഷം തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ശശികല നിർബന്ധിപ്പിച്ച രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഒരാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്.