തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; പനീർശെൽവവും ശശികലയും ഗവർണറെ കണ്ടു, അടുത്ത മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തിൽ ഗവർണർ ഇന്നു തീരുമാനമെടുക്കുമെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീ യ നാടകങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രി പനീർശെൽവവും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചു. ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ ഗവർണർ ഇന്നു തീരുമാനമെടുക്കുമെന്നാണു സൂചന. സംസ്ഥാനത്തെ സങ്കീർണമായ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് രാഷ്ട്രപതി പ്രണാബ് മുഖർജിക്കും കേന്ദ്ര സർക്കാരിനും ഗവർണർ റിപ്പോർട്ട് നല്കി.
ഇന്നലെ വൈകുന്നേരം അഞ്ചിനു രാജ്ഭവനിലെത്തി ഗവർണറെ കണ്ട പനീർശെൽവം രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നും അഭ്യർഥിച്ചു. സമ്മർദത്തെത്തുടർന്നായിരുന്നു രാജിയെന്നു 10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പനീർശെൽവം ഗവർണറോടു പറഞ്ഞു. സത്യം ജയിക്കുമെന്നു ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പനീർശെൽവം മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ രാത്രി 7.25നു രാജ്ഭവനിലെത്തി ഗവർണറെ കണ്ട ശശികല സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തന്നോടൊപ്പമുള്ള 130 എംഎൽഎമാരുടെ പിന്തുണക്കത്ത് ശശികല ഗവർണർക്കു കൈമാറി. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പ് ശശികല, ജയലളിതയുടെ മറീന ബീച്ചിലെ സമാധി സന്ദർശിച്ചിരുന്നു. മന്ത്രിമാരടക്കം നൂറുകണക്കിന് അനുയായികളുമായാണു ശശികല സമാധിയിലെത്തിയത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടേതെന്നു കരുതുന്ന കവർ ജയലളിതയുടെ സ്മാരകത്തിൽ ശശികല സമർപ്പിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടത്തി.
പനീർശെൽവത്തിനും ശശികലയ്ക്കും ഗവർണർ ഉറപ്പൊന്നും നല്കിയിട്ടില്ലെന്നാണു സൂചന. ഇന്നലെ ഉച്ചകഴിഞ്ഞാണു ഗവർണർ വിദ്യാസാഗർ റാവു മുംബൈയിൽനിന്നു ചെന്നൈയിലെത്തിയത്. ഗവർണറെ സ്വീകരിക്കാൻ പനീർശെൽവം വിമാനത്താവളത്തിലെത്തിയിരുന്നു.