വേൾഡ് ട്രേഡ് സെന്റർ ആക്രമണ സൂത്രധാരൻ ഒബാമയ്ക്കെഴുതിയ കത്ത് പുറത്ത്
വാഷിംഗ്ടണ്‍: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഖാലിദ് ഷെയ്ക് മുഹമ്മദ് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് എഴുതിയ കത്ത് സുരക്ഷാ ഏജന്‍സി പുറത്തുവിട്ടു. 2015 ജനുവരി എട്ടിനാണ് കത്ത് അയച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വൈറ്റ്ഹൗസില്‍ കത്ത് ലഭിച്ചത് രണ്ടു വര്‍ഷത്തിനുശേഷം ഒബാമയുടെ കാലാവധി തീരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. പ്രതിരോധവകുപ്പ് അഭിഭാഷകന് ഡേവിഡ് നെവിനാണ് കത്തിന്റെ പകര്‍പ്പ് വെളിപ്പെടുത്തിയത്. 18 പേജുളള കത്തില്‍ അമേരിക്കൻ പ്രസിഡന്റിനെ പാമ്പുകളുടെ രാജാവ് എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം അമേരിക്കയുടെ വിദേശനയത്തിനും അമേരിക്ക കൊലപ്പെടുത്തിയവരുടെ ജീവനുമുള്ള പ്രതികാരമാണ്. ദൈവം ആ സമയം ഞങ്ങളുടെ കൂടെയായിരുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ ലക്ഷ്യം നേടാന്‍ സാധിച്ചു. നിങ്ങളുടെ കൈകളില്‍ ഇപ്പോഴും ഞങ്ങളുടെ സഹോദരീ-സഹോദരന്മാരുടെ രക്തത്തിന്റെ നനവുണ്ട്. ഇനിയിപ്പോള്‍ നിങ്ങളുടെ നിയമം എന്നെ ജയിലില്‍ ഇട്ടാല്‍ എനിക്ക് സന്തോഷമേയുളളൂ. കാരണം തനിച്ച് ജയിലില്‍ ദൈവത്തോടൊപ്പം കഴിയാന്‍ സാധിക്കും. എനിക്ക് മരണ ശിക്ഷ വിധിച്ചാല്‍ അതിലും ഞാന്‍ സന്തോഷവാനാണ്. കാരണം ദൈവത്തെയും പ്രവാചകന്മാരെയും കാണാം. കൂടാതെ നിങ്ങള്‍ അന്യായമായി കൊന്ന എന്റെ പ്രിയ സുഹൃത്ത് ബിന്‍ ലാദനെയും കാണുവാന്‍ സാധിക്കും- കത്തിലൂടെ മുഹമ്മദ് പറയുന്നു.
തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം, വേൾഡ് ട്രേഡ് ആക്രമണത്തിൽ മരിച്ച 3,000 പേരുടെ കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് മുഹമ്മദിന്റെയും കൂട്ടാളികളുടെയും പേരിലുള്ളത്. ഗ്വാണ്ടനാമോ ജയിലിലാണ് ഇയാൾ ഇപ്പോൾ.