മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരന്‍ കുഞ്ഞിന്റെ കാലൊടിച്ചു, ക്രൂരത സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറത്തു വന്നത്

single-img
7 February 2017


ഡെറാഡൂണ്‍: മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിൽ പ്രകോപിതനായ ആശുപത്രി ജീവനക്കാരന്‍ കുഞ്ഞിന്റെ കാല്‍ പിടിച്ചൊടിച്ചു. ഡെറാഡൂണിലെ റൂര്‍ക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിന്റെ കാല്‍ പിടിച്ചൊടിച്ച ക്രൂരത സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറത്തു വന്നത്.

ജനുവരി 28 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്നു കുട്ടി. ഈ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജീവനക്കാരന്‍. കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞ് തുടങ്ങിയതോടെ ഇയാള്‍ കട്ടിലിനടുത്തെത്തി കുട്ടിയുടെ കാല്‍ പിടിച്ച് ഒടിക്കുകയായിരുന്നു. അതിന് ശേഷം ഇയാള്‍ തന്നെ കുട്ടിയുടെ ഡയപ്പര്‍ മാറ്റുകയും ചെയ്തു.

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ ഇയാള്‍ ഡയപ്പര്‍ മാറ്റി സ്ഥലംവിട്ടു. സംഭവത്തിന് ശേഷം ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് കാലുകളില്‍ ഒന്നിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരത വെളിച്ചത്തു കൊണ്ടുവന്നത്. കുറ്റക്കാരനായ ജോലിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.