ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാകിസ്താൻ : മുംബയ് ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയ്യിദ് വീട്ടു തടങ്കലിൽ
മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കി. ആറു മാസത്തേക്കാണ് സയീദിനെ തടവിലാക്കിയത്. സയ്യിദ് നേതൃത്വം നൽകുന്ന ഭീകരസംഘടനയായ ജമാഅത്ത് ഉദ് അവയ്ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാക് പൗരന്മാർക്കും യു.എസിൽ വിലക്ക് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ്, പാക്കിസ്ഥാനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
അതേസമയം, സയീദിനെ വീട്ടുതടങ്കലിലാക്കിയതിനു പിന്നിൽ ഇന്ത്യയാണെന്ന് ജമാഅത്തുദ്ദവ ആരോപിച്ചു. ഈവർഷം കശ്മീരികൾക്കുള്ളതാണെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സയീദിനെ അറസ്റ്റു ചെയ്താൽ കശ്മീരിൽനിന്ന് ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിനു വേണ്ടി ശബ്ദിക്കുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 2014ലാണ് ജമാഅത്തുദ്ദവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.