ചൈനാ ടയറിന് ഇരട്ടിയിലധികം നികുതി കൂട്ടി ട്രംപ്; ചൈനീസ് ടയറുകൾ ഇനി ലക്ഷ്യമിടുക ഇന്ത്യൻ വിപണിയെ
ന്യൂയോര്‍ക്ക് : ചൈനീസ് ഉത്പന്നങ്ങളുടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തി തുടങ്ങി. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അതുകൊണ്ടു തന്നെ ടയറില്‍ തന്നെയാണ് അമേരിക്ക ആദ്യ ഘട്ടത്തില്‍ പിടിത്തം ഇട്ടിരിക്കുന്നത്. നിലവിലുള്ള കൗണ്ടര്‍ വെയിലിംഗ് നികുതിയ്ക്ക് (19 ശതമാനം) പുറമെ ആന്റി ഡംപിംഗ് നികുതി എന്നപേരില്‍ 24 ശതമാനം അധിക നികുതി കൂടി ചുമത്താനാണ് അമേരിക്കയുടെ പുതിയ തീരുമാനം.
അതേസമയം, ചൈനീസ് ടയര്‍ കമ്പനികളുടെ കടന്നുകയറ്റത്തിന് എതിനെ ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ഇനിയും നടപടികളായിട്ടില്ല. നിലവില്‍ പേരിനു മാത്രം നികുതി നല്‍കിയാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ടയര്‍ എത്തിക്കുന്നത്. ഇതിനിടെ, യു.എസിലേയ്ക്കുള്ള കയറ്റുമതി കൂടി നിലക്കുന്നതോടെ ആ ടയറുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം ചൈന നടത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടയർ കമ്പനികള്‍.