ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു; അരിവില കുതിച്ചുയരുന്നു

single-img
24 January 2017

 

 

 

തിരുവനന്തപുരം:കേരളത്തില്‍ അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പൊതുവിപണയില്‍ അരി വില കൂടിയത്. മൂന്ന് മുതല്‍ 15 രൂപ വരെയാണ് വിവിധ അരിയിനങ്ങള്‍ക്ക് വില വര്‍ധിച്ചത്. ജയ, സുലേഖ തുടങ്ങിയ അരികളുടെയും വില കൂടിയിട്ടുണ്ട്. അതേസമയം, ആന്ധ്രയില്‍ നെല്ല് ഉത്പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും കൃത്രിമമായി സൃഷ്ടിക്കുന്ന ക്ഷാമമാണ് വിലവര്‍ധനയ്ക്ക് യഥാര്‍ഥ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഒരു കിലോക്ക് 34 രൂപയായിരുന്ന ജയ അരിയുടെ ചില്ലറ വില്‍പന വില 42 ആയി വര്‍ധിച്ചു. സുലേഖ അരിയുടെ വില 36ല്‍നിന്ന് 40 ലേക്ക് ഉയര്‍ന്നു. ഡൊപ്പി അരിയുടെ വില 37 ല്‍ നിന്ന് 42 ലേക്കും, ചമ്പ 38 ല്‍ നിന്ന് 42ലേക്കും കൂടി. പൊന്നി അരിയുടെയും കൈമ ഉള്‍പ്പെടെയുള്ള വിവിധ ബിരിയാണി അരികളുടെയും വിലയാണ് ഏറ്റവും ഉയര്‍ന്നത്. പൊന്നിയുടെ വില 63 ആണ്. നേരത്തെ ഇത് 56 ആയിരുന്നു. കൈമ അരിയുടെ വില 85 ല്‍ നിന്ന് 100 ലേക്കാണ് ഉയര്‍ന്നത്.ആന്ധ്രയില്‍ നെല്ലുല്‍പാദനം ഗണ്യാമായി കുറഞ്ഞിട്ടുണ്ട്.