തമിഴ്‌നാട് പൊലീസ് തിരയുന്ന കുപ്പു ദേവരാജിന്റെ അനുയായികളായ പത്ത് മാവോവാദികള്‍ കേരള ഉള്‍ക്കാടുകളിൽ;കണ്ടാലുടന്‍ വെടി വെക്കാന്‍ ഉത്തരവ്

single-img
31 December 2016

 

പ്രതീകാത്മക ചിത്രം

 
തമിഴ്‌നാട് പോലീസ് തേടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ 10 മാവോവാദികള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ ഉള്‍ക്കാട്ടിലുണ്ടെന്ന് തമിഴ്‌നാട് ആഭ്യന്തരവകുപ്പ്. നിലമ്പൂര്‍ കാടുകളില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ചിത്രങ്ങളിലുള്ളത് ഇവരാണെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണവിഭാഗമായ ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നിലമ്പൂര്‍ കരുളായിമലയില്‍ കൊല്ലപ്പെട്ട മാവോവാദി പൊളിറ്റ് ബ്യൂറോ അംഗം കുപ്പു ദേവരാജിന്റെ അനുയായികളാണിവര്‍.

വെല്ലൂര്‍ തിരുപത്തൂര്‍ കൂടപ്പട്ടു കോളനിയിലെ മഹാലിംഗം (61), ശിങ്കാരപ്പേട്ടൈ അംബേദ്കര്‍ നഗറിലെ അനന്തകുമാര്‍ (32), രാമനാഥപുരം പരമകുടി പൊന്നയ്യപുറം കാളിദാസ് (46), സേലം ഒമലൂര്‍ താലൂക്കില്‍ മണിവാസഗം (53), മഹാരാഷ്ട്രയിലെ പുന്നൂര്‍ വില്ലേജിലെ യോഗേഷ് മദന്‍ (41), സേലം ഓമല്ലൂര്‍ തീവട്ടിപ്പട്ടൈയിലെ സുന്ദരമൂര്‍ത്തിയുടെ ഭാര്യ ചന്ദ്ര (51), ചെന്നൈ ഗാന്ധി നഗര്‍ രത്‌നമ്മാള്‍ കാവേരി കോംപ്ലക്‌സില്‍ പത്മ (40), മധുരൈ പെരുമാള്‍കൊയില്‍ തെരുവില്‍ കണ്ണന്റെ ഭാര്യ റീന ജോയിസ് മേരി (33), സേലം രാമമൂര്‍ത്തി നഗറില്‍ പെണ്ണുരിമയി കഴകം പ്രവര്‍ത്തകയായിരുന്ന കല (50), തിരുവള്ളൂര്‍ പല്ല സ്ട്രീറ്റില്‍ ഡി. ദശരഥന്‍ (33) എന്നിവരാണ് കേരളത്തിലുള്ളത്.

പത്മയുടെ ഭര്‍ത്താവ് വിവേക് 2002ല്‍ ഊത്തങ്ങരയില്‍ ഏറ്റുട്ടലില്‍ പിടിക്കപ്പെട്ടു. ഇപ്പോള്‍ തമിഴ്‌നാട് ജയിലിലാണ്. സംഭവത്തില്‍ രണ്ടുമാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കാളിദാസ്, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ.)യുടെ കമാന്‍ഡറാണ്. ശേഖര്‍, കാളിദാസരാജ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. രാമനാഥപുരത്തും ധര്‍മപുരിയിലും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിനും ആയുധങ്ങള്‍ കൈവശംവെച്ചതിനും ഉള്‍പ്പെടെ ഒട്ടേറെകേസുകളില്‍ പ്രതിയാണ്.

തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയായ ദശരഥന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. അനന്തകുമാര്‍ എന്ന ഭഗത്സിങ്, ഊത്തങ്ങര ഏറ്റുമുട്ടലിലും ധര്‍മപുരിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലും പ്രതിയാണ്.

വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടുകാണി, കബനിദളങ്ങളുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഒളിവിലാണ്.നാടുകാണിദളത്തിന്റെ കമാന്‍ഡര്‍ പി.എല്‍.ജി.എ. അംഗം കൂടിയായ വിക്രം ഗൗഡയാണ്. നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളം, തമിഴ്‌നാട് പാലക്കാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേതൃത്വംനല്‍കുന്ന ശിരുവാണി ദളം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കരുതുന്നു. ഇവരെക്കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് തമിഴ്‌നാട് പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടാലുടന്‍ വെടിവെയ്ക്കാനും ഉത്തരവുണ്ട്.