രാത്രിയില്‍ കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ അമ്മ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ടു; മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു

single-img
21 December 2016
അമ്മ കുഞ്ഞിനെ പൂട്ടിയിട്ട കുടുസുമുറി

അമ്മ കുഞ്ഞിനെ പൂട്ടിയിട്ട കുടുസുമുറി

ജോഹന്നാസ് ബര്‍ഗ്: അമ്മ മുറിക്കുള്ളില്‍ പൂട്ടിയിട്ട പിഞ്ചു കുഞ്ഞിനെ എലികള്‍ ജീവനോടെ തിന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് സംഭവം നടന്നത്. രാത്രിയില്‍ കുഞ്ഞിനെ തനിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ട് കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് എലികള്‍ തിന്നത്.

ജോഹന്നാസ്ബര്‍ഗ് കാറ്റ്ലെ ഹോംഗിലെ വീട്ടില്‍ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ പോയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ടത്. കുഞ്ഞിന്റെ നാക്ക്, കണ്ണുകള്‍, വിരലുകള്‍ എന്നിവയെല്ലം എലികള്‍ ഭക്ഷിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും എലികളുടെ പല്ലിറങ്ങിയ പാടുകളും മാംസം കടിച്ചെടുത്തതിന്റെ പാടുകളും അവശേഷിച്ചിരുന്നു. പെണ്‍കുഞ്ഞിന് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്. ഈ കുട്ടിയെ മാതാവ് പുറത്തുപോയപ്പോള്‍ കൊണ്ടുപോയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. 28കാരനായ പിതാവിന്റെയും അയാളുടെ പുതിയ കാമുകിയുടെയുമൊപ്പമാണ് രക്ഷപ്പെട്ട ആണ്‍കുട്ടി.

കുട്ടികളെ വേണ്ടവിധം പരിപാലിക്കാത്തതിന്റെ പേരിലാണ് 26 കാരിയായ മാതാവിനെ അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം കറങ്ങി രാവിലെ തിരിച്ചെത്തുമ്പോള്‍ വീടിന്റെ താക്കോല്‍ കളഞ്ഞുപോയിരുന്നു. പിന്നെ താഴ് തല്ലിത്തകര്‍ക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. കുഞ്ഞ് പൊള്ളലേറ്റ് മരിച്ചെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞു പരത്തിയത്. എന്നാല്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ എലികള്‍ കുഞ്ഞിനെ തിന്നുകയായിരുന്നെന്ന് കണ്ടെത്തി.

ചെറുപ്പക്കാരുമായി മദ്യപിക്കുന്നതും വഴിവിട്ട ജീവിതം നയിക്കുന്നതിലുമാണ് യുവതിക്ക് ഹരമെന്ന് ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമ ആരോപിക്കുന്നു. ഈ വര്‍ഷം ആദ്യം മുതലാണ് യുവതിയും ഭര്‍ത്താവും വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. കഴിഞ്ഞയാഴ്ച കുഞ്ഞുങ്ങള്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.