പണക്കാര്‍ക്കിനി പാചകവാതക സബ്സിഡി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; വരുമാനം പരിശോധിച്ച് ഉപഭോക്താക്കളെ സബ്‌സിഡിയില്‍ നിന്നു ഒഴിവാക്കും

single-img
21 December 2016

cylinder

ദില്ലി: ഉയര്‍ന്ന വരുമാനമുളള ഏഴ് ലക്ഷം ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷവരുമാനം 10 ലക്ഷം രൂപയില്‍ അധികമുളള ഉപഭോക്താക്കളെയാണ് സബ്സിഡി പരിധിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. സബ്സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതിനല്‍കേണ്ട വരുമാനമില്ലെന്ന സ്വയം സാക്ഷ്യപത്രം നല്‍കണം. പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോടെ 12 സിലിണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ വാണിജ്യവില നല്‍കണം. സബ്സിഡി ഏറ്റവും അത്യാവശ്യമായ പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടി.

അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകും സബ്സിഡി ഒഴിവാക്കുക. നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് എല്‍പിജി സബ്സിഡി ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ക്ക് മാത്രം സബ്സിഡിയെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രചരണത്തെ തുടര്‍ന്ന് ഒരു കോടി അഞ്ചു ലക്ഷം പേര്‍ സബ്സിഡി സ്വയം വേണ്ടെന്നുവെച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്സിഡി തുക സര്‍ക്കാര്‍ നല്‍കിയിരുന്നത്.

ഓരോ വര്‍ഷവും പാചകവാതക സബ്സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. സബ്സിഡിയില്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ ബാധ്യത ഒഴിവാകുകയും കൂടുതല്‍ അര്‍ഹതപ്പെട്ടവരിലേക്ക് സബ്സിഡി എത്തിക്കുകയും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിച്ച വിശദാംശങ്ങള്‍ വിവിധ എണ്ണ കമ്പനികള്‍ പരിശോധിച്ചു വരികയാണ്.