വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

single-img
19 December 2016

 

vishnu-jpg-image-784-410

വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരാള്‍ക്ക് ജീവപര്യന്തവും തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ മൂന്ന് ലക്ഷം രൂപ വീതം വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കുകയും വേണം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ വിചാരണ നേരിട്ട 14 പ്രതികളില്‍ 13 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൈതമുക്ക് സ്വദേശി സന്തോഷ്, കക്കോട്ട മനോജ്, ഹരിലാല്‍, ബാലു മഹേന്ദ്രന്‍, ആനയറ സ്വദേശി ബിബിന്‍, കടവൂര്‍ സതീഷ്, പേട്ട സ്വദേശി ബോസ് തുടങ്ങിയവരുടെ ശിക്ഷയാണ് ഇന്ന് വിധിച്ചത്. പതിനാറാം പ്രതി ആസാം അനി എന്ന അനില്‍ കുമാര്‍ ഒളിവിലാണ്.

2008 ഏപ്രില്‍ ഒന്നിനാണ് വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍വച്ച് ഹെല്‍മെറ്റ് ധരിച്ചെത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് ദീര്‍ഘനാളായി നിലനിന്നിരുന്ന ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി രഞ്ജിത്തിനെ 2008ല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.