ഭര്‍ത്താവില്‍ നിന്നും ജീവനാംശം 5 ലക്ഷം രൂപ നല്‍കണമെന്ന് നടി രംഭ; ഭര്‍ത്താവുമായി ഒന്നിക്കാനുള്ള ഹര്‍ജിയില്‍ ജീവനാംശം ആവശ്യപ്പെട്ടു

single-img
4 December 2016

 

rambha
ഭര്‍ത്താവുമായി ഒന്നിച്ചു ജീവിക്കണമെന്ന ആവശ്യം ഉന്നയിച്ച് കുടുംബ കോടതിയെ സമീപിച്ച നടി രംഭ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി 5 ലക്ഷം രൂപ ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രംഭ കോടതിയില്‍ ഹാജരാവാത്തതിനാല്‍ കേസ് ജനുവരി 21 ലേക്ക് മാറ്റിയിരിക്കുകയാണ്.

ചെന്നൈ കുടുംബ കോടതിയിലാണ് രംഭ ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍ത്താവ് മദ്യപിച്ച് തല്ലുകയും തന്റെ രണ്ടുമക്കളെയും ഭര്‍ത്തൃ വീട്ടുകാര്‍ അംഗീകരിക്കാത്തതിനാലുമാണ് വേര്‍പിരിഞ്ഞതെന്ന് രംഭ ഹര്‍ജിയില്‍ പറയുന്നു. ടിവി പരിപാടികളുടെ തിരക്കുകാരണം കോടതിയില്‍ തനിക്കും കുടുംബത്തിനും ഹാജരാവാന്‍ കഴിയില്ല. അതുകൊണ്ട് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് കോടതിയോട് രംഭ ആവശ്യപ്പെടുകയായിരുന്നു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നിരുന്ന രംഭ വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കനേഡിയന്‍ പൗരനും തമിഴ് വംശജനുമായ ഇന്ദ്രന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു.

ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്.