സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായി; അലെപ്പോയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചത് 31,500 പേരെ
അലെപ്പോ : വീണ്ടും യുദ്ധക്കളമായി സിറിയന്‍ മണ്ണ്. സൈന്യവും വിമതരും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് സിറിയയില്‍ തുടരുന്നത്. ഇതിനോടകം തന്നെ അലെപ്പോയില്‍ നിന്ന് 31,500 പേരെ മാറ്റി പാര്‍പ്പിച്ചതായി ഐക്യരാഷ്ട്രസംഘടന പറയുന്നു. ഇതില്‍ 19,000 പേര്‍ കുട്ടികളാണെന്നാണ് യുനിസെഫിന്റെ കണക്ക്.
കഴിഞ്ഞ 24-ാം തീയതി മുതല്‍ 30-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ മാത്രം അലെപ്പോയില്‍നിന്ന് ആകെ മാറ്റിപാര്‍പ്പിച്ചത് 31,500 പേരെയാണ്. സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ജിബ്രീനിലേക്കും കുര്‍ദ് ജനസംഖ്യ കൂടുതലുള്ള ഷെയ്ക് മക്‌സൂദിലേക്കുമാണ് കൂടുതല്‍ പേരെയും മാറ്റി പാര്‍പ്പിച്ചത്.
റഷ്യന്‍ സൈന്യവുമായി ചേര്‍ന്നിട്ടാണ് സിറിയ ഏറ്റുമുട്ടല്‍ നടത്തുന്നത്. ദിവസവും നിരവധി വ്യോമാക്രമണങ്ങളാണ് അലെപ്പോയില്‍ നടക്കുന്നത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.