ആള്‍ദൈവം വെടിയുതിര്‍ത്ത് വിവാഹം ആഘോഷിച്ചു; വിവാഹ വീട് മരണവീടായി

single-img
16 November 2016

 

sadvi-deva-thakur-fb-620x400

ചണ്ഡിഗഢ്: വെടിയുതിര്‍ത്ത് ആഘോഷിച്ച വിവാഹനിശ്ചയം ദുരന്തത്തില്‍ കലാശിച്ചു. ഹരിയാനയിലെ കര്‍ണാല്‍ നഗരത്തില്‍ നടന്ന ഒരു വിവാഹനിശ്ചയ ചടങ്ങിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിശ്രുത വരന്റെ അമ്മായിയാണ് വെടിയേറ്റ് മരിച്ചത്.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ മണ്ഡലമാണ് കര്‍ണാല്‍. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റും ആള്‍ദൈവമെന്ന് അറിയപ്പെടുന്ന സാധ്വി ദേവ താക്കൂറും അവരോടൊപ്പമെത്തിയ ഒരു ഡസന്‍ പേരുമാണ് കൈവശമുണ്ടായിരുന്ന തോക്കു കൊണ്ട് വെടിയുതിര്‍ത്ത് വിവാഹം ആഘോഷിച്ചത്. ചടങ്ങില്‍ ക്ഷണിതാവായി എത്തിയതായിരുന്നു സാധ്വി ദേവ താക്കൂര്‍. ഒപ്പം അവരുടെ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു.

deva-thakur_650x400_81479269908

ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷിക്കുന്നതിനിടെ ഒരാളുടെ തോക്ക് നിശ്ചലമായി. ഇത് പരിശോധിച്ച് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കപ്പെടുകയായിരുന്നുവെന്ന് മണ്ഡപത്തിന്റെ മാനേജര്‍ പറഞ്ഞു. എന്നാല്‍ ഡാന്‍സ് നടക്കുന്ന തട്ടിലേക്കാണ് ഇവര്‍ ഉന്നം വച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ക്കാണ് വെടിയേറ്റത്.

വരന്റെ അമ്മായി ബോധരഹിതയായി നിലത്ത് വീണതോടെ സാധ്വിയും സംഘവും ഓടി രക്ഷപ്പെട്ടു. സാധ്വിയുടെ ഭക്തനാണ് പ്രതിശ്രുത വരന്‍. കര്‍ണാലിലെ സാവിത്രി വിവാഹമണ്ഡപത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആയുധങ്ങള്‍ കൈവശം വെച്ചതിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.