വിജിലന്‍സ് ഡയരക്ടറായിരിക്കേ ഉമ്മൻ ചാണ്ടിക്കെതിരായ പരാതികൾ പൂഴ്ത്തിയെന്ന് ആരോപണം;ശങ്കര്‍ റെഡ്ഡിക്കെതിരായ ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി.
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതരായ ഹര്‍ജികള്‍ തള്ളി. സോളാര്‍കേസ് അട്ടിമറിച്ചെന്നാരോപിച്ച് പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് ശങ്കര്‍റെഡ്ഡി വിജിലന്‍സ് ഡയറക് ടര്‍ക്ക് കത്ത് അയച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജിയുമാണ് കോടതി തള്ളിയത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ സോളാർ കേസിൽ ഉൾപ്പടെ ലഭിച്ച പത്തോളം പരാതികൾ പൂഴ്ത്തിയെന്നായിരുന്നു ശങ്കർ റെഡ്ഡിക്കെതിരേയുള്ള ഹർജി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികള്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി നടപടി എടുക്കാതിരുന്നതെന്ന വിജിലന്‍സിന്റെ വാദം മുഖവിലയ്‌ക്കെടുത്താണ് കേസ് തള്ളിയത്.ഹൈക്കോടതി നിരാകരിച്ച വിഷയം വീണ്ടും ഹര്‍ജിയായി കൊണ്ടുവന്നത് മാധ്യമശ്രദ്ധ നേടാനെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.