ഒരു ഡ്രൈവര്‍ക്ക് കിട്ടാവുന്നതില്‍ വച്ച് മനോഹരമായ യാത്രയയപ്പ് ഇതായിരുന്നു; യാത്രയയപ്പ് ദിവസം തന്റെ ഡ്രൈവര്‍ക്കുവേണ്ടി കളക്ടര്‍ ഡ്രൈവറായി

single-img
4 November 2016

image-12

അകോല (മഹാരാഷ്ട്ര): ഡ്രൈവര്‍മാരെ വെറും ജോലിക്കാരായി കാണുന്നവര്‍ക്ക് മാതൃകയായി മഹാരാഷ്ട്രയിലെ ഒരു ജില്ലാ കളക്ടര്‍ തന്റെ ഡ്രൈവര്‍ക്ക് നല്‍കിയ യാത്രയയപ്പിനെക്കുറിച്ച് കേട്ടാല്‍ ആരുമൊന്ന് അമ്പരന്നു പോകും. മറ്റൊന്നുമല്ല, തന്റെ ഡ്രൈവര്‍ക്കുവേണ്ടി കളക്ടര്‍ ഡ്രൈവറായി കാറോടിച്ചു എന്നതാണ്.

35 വര്‍ഷത്തോളം കളക്ടര്‍മാരുടെ ഡ്രൈവറായി സേവനമനുഷ്ടിച്ച ഒരു ഡ്രൈവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉചിതവും അവിസ്മരണീയവുമായ യാത്രയപ്പായിയിരുന്നു അത്. അകോല കളക്ടറായ ജി. ശ്രീകാന്ത് ആണ് തന്റെ ഡ്രൈവറായ ദിഗംബര്‍ താക്കിന് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കിയത്.
ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍സീറ്റില്‍ ദിഗംബര്‍ താക് ഇരുന്നു. ഡ്രൈവര്‍ സീറ്റില്‍ കളക്ടറും. ഒരു കല്യാണ വണ്ടി പോലെ അലങ്കരിച്ച കാറില്‍ യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി എന്നിട്ട് കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു.

‘ 35 വര്‍ഷം അദ്ദേഹം തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും കളക്ടര്‍മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷ കാട്ടി. ഈ യാത്രയയപ്പു വേള അതിനുള്ള നന്ദിപ്രകടനത്തിന് ഉപയോഗിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു ‘ കളക്ടര്‍ ശ്രീകാന്ത് പറയുന്നു. ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിന് കളക്ടര്‍ ഓടിച്ച കാറിലാണ് ദിഗംബര്‍ എത്തിയത്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം അത് പുതിയ അനുഭവമായി. തൊഴിലിന്റെ മഹത്വം അംഗീകരിക്കുന്ന ഈ പ്രവൃത്തി 18 കളക്ടര്‍മാരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ദിഗംബര്‍ താക്കിന് അനുയോജ്യമായ സമ്മാനവുമായി.