ഒന്നു ചെവിയോര്‍ത്താല്‍ ഇടിനാദമായ മുദ്രാവാക്യത്തിന്റെ ആരവങ്ങള്‍ പുന്നപ്രയില്‍ ഇന്നും കേള്‍ക്കാം..

single-img
27 October 2016

 

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം

പുന്നപ്രയുടെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബലികുടീരത്തില്‍ ഇന്നും ഇടിനാദമായ് മുഴങ്ങിയ മുദ്രാവാക്യങ്ങളുടെ ആരവങ്ങള്‍ കേള്‍ക്കാം. മണ്ണും പെണ്ണും ജന്മിമാരുടെ കാല്‍ക്കീഴിലായിരുന്ന കറുത്ത കാലം. കേരളത്തിന്റെ ഇന്നലെകളുടെ അസ്തമയമായിരുന്നു അത്. ചോരചിന്തിയ പോരാട്ടങ്ങളിലൂടെയാണ് ഈ മണ്ണ് സാധാരണക്കാരനു തിരിച്ചു കിട്ടിയത്. വയലാര്‍ രക്തസാക്ഷികളുടെ എഴുപതാമത് വീരസ്മരണയ്ക്കു മുന്നില്‍ ഇന്ന് നാടൊന്നാകെ പ്രണാമം അര്‍പ്പിക്കും. തൊഴിലാളി ധീരതയില്‍ ജ്വലിച്ചുയര്‍ന്ന രക്തനക്ഷത്രമായ വയലാര്‍-പുന്നപ്ര സമരത്തിന്റെ 70ാം വാര്‍ഷികം ഇന്ന് സമാപിക്കും. തൊഴിലാളിവര്‍ഗം ചെങ്കൊടി മാറോടണച്ചും വാരിക്കുന്തമേന്തിയും നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മകള്‍ വീണ്ടും തുടികൊട്ടി ഉണര്‍ന്നു. ധീരരക്തസാക്ഷികളുടെ പോരാട്ടവീര്യം ജ്വലിച്ചുനിന്ന കാലം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരെ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ സമരങ്ങള്‍. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയില്‍ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങള്‍ക്കു ശേഷം 1998-ല്‍ ഭാരതസര്‍ക്കാര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു. കയര്‍തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, എണ്ണയാട്ടു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരായിരുന്നു ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളില്‍പ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികള്‍. ഇവിടുത്തെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാര്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകള്‍ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകള്‍ തൊഴിലാളികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ക്കെതിരെ കൂട്ടമായി വിലപേശാന്‍ തുടങ്ങി. ജന്മിമാര്‍ ഒട്ടും തന്നെ താഴാന്‍ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയില്‍ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികള്‍ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. ജന്മിമാര്‍ക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാര്‍ട്ടി തൊഴിലാളികള്‍ക്ക് അര്‍ദ്ധസൈനിക പരിശീലനം നല്‍കാന്‍ തുടങ്ങി. ടി.വി. തോമസ്, ആര്‍. സുഗതന്‍, പി.ടി. പുന്നൂസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതേത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയാണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങള്‍ നടന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികള്‍ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള 27 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും ആലപ്പുഴയില്‍ 1946 സെപ്റ്റംബര്‍ 15ന് തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ഈ മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ നേരിട്ടേറ്റെടുക്കുകയും ചെയ്തു.

കേരളം എത്ര വളര്‍ന്നാലും കര്‍ഷകസമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ കൂടെയുണ്ടാവും. കാരണം കേരളത്തിന്റെ മുഖം മാറ്റിയെഴുതിയത് കര്‍ഷകസമരങ്ങളാണ്. കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും.. മുദ്രാവാക്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വേദനകള്‍ കേരളത്തിന്റെയാണ്.
പുന്നപ്ര-വയലാര്‍ സമരം കേരളസമരചരിത്രത്തിലെ പ്രധാന താളുകളിലൊന്നാണ്.