സമാജ്‌വാദി പാർട്ടിയിലെ “ചിറ്റപ്പൻ” പോരു തെരുവിലേയ്ക്ക്;ഇരുപക്ഷവും തെരുവിൽ ഏറ്റുമുട്ടി,രാജി സന്നദ്ധത അറിയിച്ച് അഖിലേഷ് യാദവ്
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേയും സമാജ്വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായത്തിന്റെ ഇളയ സഹോദരനുമായ ശിവ്പാലിന്റേയും അനുകൂലികൾ തമ്മിൽ ലക്നോവിലെ പാർട്ടി ഓഫീസിനു വെളിയിൽ ഏറ്റുമുട്ടി. പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവ് വിളിച്ചുകൂട്ടിയ യോഗം നടക്കാനിരിക്കെയാണ് സംഘർഷം
അതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജി സന്നദ്ധത അറിയിച്ചു. രാവിലെ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യദവിനെ ടെലിഫോണില്‍ വിളിച്ചാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മുലായം സിംഗ് യാദവ് വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തിലും അഖിലേഷ് യാദവ് രാജിസന്നദ്ധത അറിയിച്ചിരുന്നു
പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ രാജിക്ക് തയാറാണെന്ന് മുലായം സിംഗ് യാദവിനെ അറിയിച്ചതാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് പൊരുത്തപ്പെടാനാവില്ല. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു.രാജിവച്ചാലും താന്‍ പാര്‍ട്ടി പിളര്‍ത്തുകയില്ല. സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഖിലേഷ് അറിയിച്ചു.