കാവേരി നദീജല തര്‍ക്കം, കര്‍ണാടകത്തിന് വീണ്ടും തിരിച്ചടി: തമിഴ്‌നാടിന് 6000 ഘന അടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

single-img
27 September 2016

sc_cauvery_01072013
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്‌നാടിന് 6000 ഘന അടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. വ്യാഴാഴ്ച വരെ വെള്ളം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കര്‍ണാടകയ്ക്ക് സുപ്രീംകോടതി ശക്തമായ താക്കീതും നല്‍കി. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേ നിയമസഭയില്‍ പ്രമേയം പാസാക്കി വീണ്ടും കോടതിയെ സമീപിച്ച കര്‍ണാടകയുടെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

കര്‍ണാടക കാവേരിയിലെ വെള്ളം കുടിവെള്ളമായിട്ടാണ് ഉപയോഗിക്കുന്നതെന്നും ഇത് കൃഷി ആവശ്യങ്ങള്‍ക്കായി തമിഴ്‌നാടിന് വിട്ടു നല്‍കാന്‍ കഴിയില്ലെന്നും കൂടാതെ തമിഴ്‌നാടിന് വെള്ളം വിട്ടു നല്‍കിയാല്‍ കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാകുമെന്നും കര്‍ണാടക കോടതിയെ അറിയിച്ചിരുന്നു. അതേസമയം കോടതി ഉത്തരവ് കര്‍ണാടക പാലിക്കുന്നില്ല എന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ വെള്ളം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകം നടപ്പാക്കിയിരുന്നില്ല. കോടതി ഉത്തരവ് കര്‍ണാടകത്തിനെതിരായാല്‍ ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.