വീടിനു മുന്‍പില്‍ പണപ്പിരിവ് ; ബി.ജെ.പി എംപിക്കെതിരെ കൊല്ലപെട്ട ജവാന്‍റെ അമ്മ
ഒരു ധീരന്റെ കുടുംബത്തെ യാചകരായി തരംതാഴ്ത്തി:വീടിനു മുന്‍പില്‍ പണപ്പിരിവ് നടത്തിയ ബി.ജെ.പി എംപിക്കെതിരെ ഉറിയിൽ ധീരരക്തസാക്ഷിയായ ജവാന്റെ അമ്മ
ലക്‌നൗ : ബി.ജെ.പി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉറി ഭീകരാക്രമണത്തില്‍ കൊല്ലപെട്ട ജവാന്‍റെ അമ്മ. ബിജെപി എം.പി ശരദ് ത്രിപാദിയും സംഘവും വീടിന് മുന്നില്‍ പണപിരിവ് നടത്തി തങ്ങളെ അപമാനിച്ചെന്നാണ് കൊല്ലപ്പെട്ട സൈനികരന്‍ ഗണേഷ് ശങ്കര്‍ യാദവിന്റെ അമ്മ കലാവതി ദേവിയുടെ ആക്ഷേപം.
‘ഒരു ധീരന്റെ കുടുംബത്തെ യാചകരായി തരംതാഴ്ത്തി’- എന്നാണ് കലാവതി ദേവി എംപിയുടെ പണപിരിവിനെതിരെ പ്രതികരിച്ചത്.
അനുയായികള്‍ക്കൊപ്പമാണ് എംപി വീട്ടില്‍ വന്നിരുന്നത്. മകന്‍റെ വിയോഗ ദുഖമെല്ലാം മാറ്റിവെച്ച് തന്നെ സ്വീകരിക്കണമെന്നായിരുന്നു എം.പിയ്ക്കും സംഘത്തിന്‍റെയും ഭാവം. അരമണിക്കൂറോളം സമയം എം.പി വീട്ടില്‍ ഇരുന്നു. ഇതിനിടെ എംപിയുടെ അനുയായികള്‍ ഞങ്ങള്‍ക്ക് വേണ്ടി പരിസരപ്രദേശത്ത് പണപിരിവ് നടത്തി. ചിലര്‍ തൂവാല വിരിച്ചു. അതിലേക്ക് ചിലര്‍ പത്ത് രൂപ നോട്ടുകളും അമ്പത് രൂപ നോട്ടുകളും നൂറു രൂപ നോട്ടുകളും ഇട്ടു.
ലക്‌നൗവിലെ ദ്രുപാലിയിലാണ് സൈനികന്റെ കുടുംബം താമസിക്കുന്നത്. എന്നാല്‍ എംപിയുടേയും സംഘത്തിന്‍റെയും പണപിരിവില്‍ സംഭാവന നല്‍കിയവര്‍ ദ്രുപാലിയില്‍ ഉള്ളവരല്ലെന്നും കലാവതി പറഞ്ഞു.
അധികാരത്തിലേറിയാല്‍ പാകിസ്താനെ പാഠം പഠിപ്പിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദം. എന്നാല്‍ അധികാരം ലഭിച്ചാല്‍ പിന്നെ നയതന്ത്ര കളികളാണ്. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് എംപിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഗ്രാമം മുഴുവന്‍ എംപിയുടെ നടപടിയില്‍ രോഷാകുലരാണെന്നും കലാവതി പറഞ്ഞു
രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും പൗരന്‍മാരെ ബഹുമാനിക്കില്ലെന്ന തിരിച്ചറിവാണ് സംഭവത്തിലൂടെ ലഭിച്ചതെന്ന് സൈനികന്‍റെ ബന്ധുവായ അര്‍ജുന്‍ യാദവ് പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണ് എംപിയുടേയും സംഘത്തിന്‍റെയും പണപിരിവെന്നും അദ്ദേഹം പ്രതികരിച്ചു.
ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ഞങ്ങളെ മാനിക്കണമെന്ന് മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഒരു രക്തസാക്ഷിയുടെ കുടുംബത്തെ എംപി അപമാനിക്കുകയാണ് ഉണ്ടായതെന്നു കൊല്ലപ്പെട്ട സൈനികന്‍റെ ഭാര്യ ഗുഡിയ യാദവ് പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംപി ത്രിപാദി ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ഉറി സൈനികകേന്ദ്രത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിലാണ് ഗണേഷ് ശങ്കര്‍ യാദവ് അടക്കം 18 സൈനികര്‍ കൊല്ലപ്പെട്ടത്.
ഗണേഷ് ശങ്കര്‍ യാദവിന്‍റെ പ്രതിമ അടുത്ത വര്‍ഷം ജനുവരി 26 ന് ദ്രുപാലിയില്‍ സ്ഥാപിക്കുമെന്നു സന്ദ് കബീര്‍ വികാസ് മഞ്ച് എന്നാ സാമൂഹിക സംഘടനയുടെ കണ്‍വീനര്‍ പറഞ്ഞു.