കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത നിര്‍ദേശങ്ങളുമായി എഐസിസി രംഗത്ത് ‘ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പ്രായപരിധി, ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതംവെയ്പ്പും ഉണ്ടാകില്ല’
ന്യൂഡൽഹി: കെപിസിസി പുനസംഘടനയ്ക്ക് പുതിയ മാനദണ്ഡവുമായി എഎസിസി രംഗത്ത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വെയ്പ്പ് ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ പരമാവധി അറുപത് വയസായി ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായവും നിജപ്പെടുത്തി.
കേരളത്തിലെ 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന് എഐസിസി നിർദ്ദേശിച്ചു. ഡിസിസി പ്രസിഡന്റുമാരായി യുവാക്കളെ കൊണ്ടുവരണമെന്നും രാഷ്ട്രീയ പരിചയത്തിന്റെയും പ്രവർത്തന പരിചയത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കണം നിയമനമെന്നുമാണ് എഐസിസിയുടെ നിർദ്ദേശം.
ഇനി മുതല്‍ 60 വയസിന് മുകളിലുളളവരെ ഡിസിസി അധ്യക്ഷരായി പരിഗണിക്കില്ല. കൂടാതെ രാഷ്ട്രീയത്തിന് അതീതമായി പൊതുജന സ്വീകാര്യത വേണം. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലുളള പ്രവര്‍ത്തന മികവ് കൂടി കണക്കിലെടുത്താകും ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത്.സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികുമായി കെ.വി.തോമസ് എംപി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ എഐസിസിയുടെ നിർദ്ദേശങ്ങൾ വാസ്നിക് അറിയിച്ചിട്ടുണ്. ഇക്കാര്യം കേന്ദ്ര നേതൃത്വം ഔദ്യോഗികമായി കെപിസിസിയെ അറിയിക്കുകയും ചെയ്യും.