ഡാൻസ് ബാറുകളിൽ സി.സി.ടി.വി വേണ്ട, മദ്യം വിളമ്പാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകളില്‍ ഇനി മുതല്‍ മദ്യം വിളമ്പാനും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തിക്കുന്നതിനും കുഴപ്പങ്ങളെന്നുമുണ്ടാവില്ല. മഹാരാഷ്ട്രയിലെ മൂന്ന് ഡാന്‍സ് ബാറുകള്‍ക്ക് അതിനുള്ള അനുമതി സുപ്രീംകോടതി നല്‍കി. ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകള്‍ക്കാണ് സുപ്രീംകോടതി പ്രവര്‍ത്താനാനുമതി നല്‍കിയത്.
തുടര്‍ന്ന് ഡാന്‍സ് ബാറുകളില്‍ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചാണ്. ഈ ബാറുകള്‍ പ്രവര്‍ത്തിക്കുക.
യുവതികള്‍ ഡാന്‍സ് ചെയ്യുന്ന ഇടങ്ങളില്‍ മദ്യം അനുവദിക്കരുതെന്നും സി.സി.ടി.വി സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസിനെ സഹായിക്കുമെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍, ഡാന്‍സ് ബാറുകള്‍ തിയറ്ററുകളല്ലെന്നും പ്രവേശന കവാടത്തില്‍ മാത്രം സി.സി.ടി.വികള്‍ സ്ഥാപിച്ചാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു.
പുതിയ നിയമമനുസരിച്ച് സംസ്ഥാനത്ത് ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബാറുകളുടെ ഉടമസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. ഹരജിയില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി നവംബര്‍ 24ലേക്ക് മാറ്റിവെച്ചു.