വാവരെ നിഷേധിക്കുന്നത് അയ്യപ്പനെ തള്ളിപ്പറയുന്നതിനു തുല്യം; വാവര്‍ സ്വാമി മുസ്ലീം അല്ല എന്ന ശശികല ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ചേര്‍ത്ത് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന വാവര്‍ മുസ്ലീം അല്ല എന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രസ്താവനയ്ക്ക് എതിരെ ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഇശ്വര്‍ രംഗത്ത്.
ഹിന്ദു ഐക്യ വേദി അധ്യക്ഷ ശശികല ടീച്ചറെ ആരോ തെറ്റിധരിപ്പിച്ചതായിരിക്കാം. അയ്യപ്പ വാവർ സൗഹൃദം നമ്മുടെ ആർഷ ഭാരത സംസ്കാരത്തിൻറെ ഏറ്റവും ഉജ്ജ്വലം ആയ ഒരു മാതൃകയാണ് അയ്യപ്പ ക്ഷേത്രത്തിലെ വാവർ നടയിൽ… വിഗ്രഹമോ, പ്രതിമയോ, പ്രതീകയോ വച്ചിട്ടില്ല..കാരണം ഇസ്ലാമിൻറെ പാതയിൽ സഗുണാരാധന അല്ല ഉള്ളത്.. അത്ര മാത്രം പരസ്പര ബഹുമാനം ആണ് ഭാരതത്തിനുള്ളത്. ഇതാണ് ഇന്ത്യയെ വിശ്വഗുരു ആക്കുന്നതും എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
വാവര്‍ ഇസ്ലാംമത വിശ്വാസിയാണ് എന്നതിന് കൃത്യമായ തെളിവുണ്ട്. 1950 ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര്‍ ശങ്കരര്‍ ഇത് ശരിവച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. സൈദാലിയുടെയും, പാത്തുമ്മായുടെയും മകനായി ജനിച്ച വാവർ, മണികണ്ഠൻറെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.. ഹിന്ദുക്കളുടെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ശബരിമല കൊള്ളക്കാരുടെ നേതാവായ ഉദയനനിൽ നിന്ന് തിരിച്ചുപിടിക്കാൻ അയ്യപ്പനെ, സഹായിച്ച മഹാനാണ് വാവർ അതിൻറെ നന്ദിയിൽ, സഹകരണത്തിൻറെ സ്മരണയിൽ ആണ് നായർ പട്ടാളം ആയിരുന്ന ആലങ്ങാട്ടു, അമ്പലപ്പുഴ സംഘങ്ങൾ അവിടെ സന്ദർശനം നടത്തുന്നത്.. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ അവിടെ പേട്ട തുള്ളുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മുസ്ളിം വിരോധത്തിൻറെ പുറത്തു ഹിന്ദു ഐക്യം ഉണ്ടാക്കാൻ പറ്റില്ല.. മുസ്ലിംകളുടെയും, ക്രിസ്ത്യാനികളുടെയും നെഞ്ചത്തോട്ടു കയറിയെ “ഹിന്ദുവിനെ ഒന്നാകാൻ” പറ്റു എന്ന് ഒരു തെറ്റിദ്ധാരണ വേണ്ട. .. മുൻ പ്രധാനമന്ത്രി ശ്രീ വാജ്പേയി, അദ്വാനിജി അടക്കം ബാബറി മസ്‌ജിദ് വിഷയത്തിൽ — ജീവിതത്തിലെ ഏറ്റവും വിഷമകരമായ ദിവസങ്ങളിൽ ഒന്ന് എന്നാണ് പറഞ്ഞത് എന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.