ആംബുലൻസിന് നൽകാൻ പണമില്ല; ഭർത്താവ് ഭാര്യയുടെ മൃതദേഹവുമായി നടന്നത് കിലോമീറ്ററുകൾ
ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി മകള്‍ക്കൊപ്പം നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ കാളഹന്ദി ഗ്രാമവാസിയായ ദനാ മജ്ഹിയുടേതാണ് ഈ ദുരനുഭവം.
കലാഹാണ്ഡി ഗ്രാമത്തിലാണ് ദനാ മജ്ഹി താമസിച്ചുവരുന്നത്. ഒഡീഷയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കലാഹാണ്ഡി.ജില്ലാ ആശുപത്രിയിലാണ് ദനാ മജ്ഹിയുടെ ഭാര്യ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം കലാഹാണ്ഡിയിലേക്കുകൊണ്ടുപോകാൻ 60 കിലോമീറ്റർ സഞ്ചരിക്കണം. വാഹനത്തിൽ കൊണ്ടുപോകാൻ പണവുമില്ല. പണമില്ലാതെ ആംബുലൻസ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പിൽ പൊതിഞ്ഞെടുത്ത് മകൾക്കൊപ്പം ഗ്രാമത്തിലേക്ക് നടന്നു. പത്ത് കിലോമീറ്ററോളം നടന്നപ്പോൾ പ്രാദേശിക ചാനലുകാർ ദനാ മജ്ഹിയെ കണ്ടുമുട്ടിയതാണ് സഭവം പുറത്തറിയാനിടയായത്. ചാനൽ സംഘം വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലൻസ് ഏർപ്പാടാക്കുകയും ചെയ്തു.
ആശുപത്രികളില്‍ മരിക്കുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ നവീൻ പട്നായക് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.