ബാലവേല ബിൽ ഭേദഗതി ലോക്സഭ പാസാക്കി
ശക്‌തമായ എതിർപ്പുകൾക്കിടെ ബാലവേല നിയന്ത്രണ നിരോധന ബിൽ ഭേദഗതി ലോക്സഭയിൽ പാസാക്കി. വീടുകളിലെ സ്വയം തൊഴിൽ, ചെറുകിട വ്യവസായം തുടങ്ങിയവയിലൊക്കെ, സ്ക്കൂൾ സമയത്തിനു ശേഷം വിദ്യാർഥികൾക്ക് സഹായിക്കാം എന്നതാണ് പുതിയ ഭേദഗതി.
പുതിയ ഭേദഗതി ഗുണത്തേക്കാളേറെ ദോഷങ്ങളാകും ഉണ്ടാക്കുകയെന്നും ബാലവേലക്ക് കുട്ടികൾ ഇരയാക്കപ്പെടുമെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. കുടുംബത്തെ സഹായിക്കുന്നതിനപ്പുറത്ത് 14 വയസിൽ താഴെയുള്ള കുട്ടികൾ ജോലികളിലേർപ്പെട്ടാൽ മാതാപിതാക്കൾ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് ഭേദഗതി ബില്ലും അനുശാസിക്കുന്നുണ്ട്.
ചില ലോക്സഭാംഗങ്ങളുടെയും ബാലാവകാശ പ്രവർത്തകരുടെയും യൂണിസെഫിന്റെയുമൊക്കെ എതിർപ്പുകൾ മറികടന്നാണ് ബിൽ പാസാക്കിയത്. ഭേദഗതികളോടെയുള്ള ബിൽ, കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും, സ്ക്കൂളുകളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുമെന്നും യൂണിസെഫ് അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.