ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരെ പ്രഭാത് പട്നായിക് :മോദിയുടെ നയം പിന്തുടര്‍ന്നാല്‍ ബദലുണ്ടാക്കാൻ സാധിക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക് രംഗത്ത്. . ആരുടെയെങ്കിലും ഉപദേശം കൊണ്ട് കേരളീയരുടെ വികസന കാഴ്ച്ചപ്പാട് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് പട്‌നായിക് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് ബദലുണ്ടാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയത്. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. സര്‍ക്കാര്‍ നിലപാട് വ്യക്തമായതിനാല്‍ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് ചേരാത്തതാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പൊതു വിലയിരുത്തല്‍.സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തു മുഖ്യമന്ത്രിക്കു പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനാണെന്ന ചോദ്യവും കേന്ദ്രനേതൃത്വം ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിഷയത്തില്‍ വിശദീകരണം തേടിയിട്ടുമുണ്ട്.