മൊബൈൽ തടസങ്ങൾ തുടർക്കഥയാകുന്നതിനു പിന്നിൽ ദുരൂഹത;ഇന്റര്‍നെറ്റ് സ്പീഡ് തട്ടിപ്പിനെതിരേ ട്രായി പുറത്തിറക്കിയ മൈ സ്പീഡ് ആപ്പിനെ മറികടക്കാനുള്ള ശ്രമമെന്ന് സൂചന
ഇന്റര്‍നെറ്റ് സ്പീഡിന്റെ പേരില്‍ ഉപയോക്താക്കളെ പറഞ്ഞുപറ്റിക്കുന്ന ടെലികോം കമ്പനികളെ കുടുക്കാൻ മൈ സ്പീഡ് ആപ്പ് ട്രായി പുറത്തിറക്കിയതിനു പിന്നാലെ മൊബൈൽ തടസങ്ങൾ തുടർക്കഥയാകുന്നതിനു പിന്നിൽ ദുരൂഹത.ആപ്ലിക്കേഷനെ മറികടക്കാന്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുമ്പോഴാണ് തടസങ്ങള്‍ ഉണ്ടാകുന്നതെന്നാണു ഈ രംഗത്തെ വിദഗ്‌ധര്‍ നല്‍കുന്ന വിവരം. പുതിയ സാങ്കേതികവിദ്യയിലേക്കു മാറുമ്പോള്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. സാധാരണയായി മൊബൈല്‍ സ്വിച്ചിങ് സെന്ററുകളിലാണ് പുതിയ സോഫ്‌റ്റ്‌വേര്‍ സ്‌ഥാപിക്കുന്നത്.ഹയര്‍ നെറ്റ്‌വര്‍ക്ക് എലമെന്റ് എന്നറിയപ്പെടുന്ന മൊബൈല്‍ സ്വിച്ചിങ് സംവിധാനം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമാനമാണ്. പുതിയ സോഫ്‌റ്റ്‌വേര്‍ (പാച്ചിങ്) ചെയ്യുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ നീണ്ടുനില്‍ക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ നിര മൊബൈൽ സേവനദാതാക്കളുടെ സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.ഐഡിയ,എയർടെൽ,വോഡാഫോൺ സേവനങ്ങളാണു തടസ്സപ്പെട്ടത്.ഫൈബർ ഓപ്ടിക്ക് കേബിളിൽ വന്ന തകരാറാണു ഇതെന്നാണു മൊബൈൽ സേവനദാതാക്കൾ അറിയിച്ചിരുന്നത്.എന്നാൽ ഓപ്ടിക്കൽ ഫൈബർ കേബിളുകളിലെ തകരാറുകൾ വളരെ വേഗത്തിൽ പരിഹരിയ്ക്കാൻ കഴിയുമെന്നാണു ഈ രംഗത്തുള്ളവർ പറയുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ സ്പീഡ് തിരിച്ചറിയാനു അത് റിപ്പോർട്ട് ചെയ്യാനും കഴിയുന്ന സ്മാർട്ട്ഫോൺ ആപ്പ് “മൈ സ്പീഡ്” ട്രായി പുറത്തിറക്കിയിരുന്നു.ടെലികോം സേവന ദാതാക്കളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് മൊബൈല്‍, ബ്രോഡ് ബാന്‍ഡ് എന്നീ കണക്ഷനുകളില്‍ നിന്നുള്ള കണക്ഷന്‍ പ്രശ്‌നങ്ങള്‍, സ്പീഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ നേരിട്ട് ട്രായിക്ക് ലഭിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ടെലികോം സേവനദാതാക്കള്‍ക്ക് മൂക്കുകയറിടുന്നതാണ് ട്രായിയുടെ ആപ്ലിക്കേഷന്‍.ഉപയോക്താവിന്റെ കവറേജ്, ഡാറ്റ സ്പീഡ്, നെറ്റ് വര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍, ലൊക്കേഷന്‍ എന്നീ വിവരങ്ങളാണ് ആപ്ലിക്കേഷന്‍ വഴി ലഭിക്കുക.