ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ പിടിയിൽ
ചെന്നൈ: ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സേലം സ്വദേശി സുരേഷ്(21) ആണ് പിടിയിലായത്.
മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചിരുന്നു.
ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിനുപ്രിയയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ ഫോട്ടോകള്‍ വ്യാജമായി തയ്യാറാക്കി മറ്റൊരാള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ അത്തരത്തിലുള്ള ഫോട്ടോകളൊന്നും അയച്ചുകൊടുത്തിട്ടില്ലെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും പോലും വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് ജീവിച്ചിരിക്കുന്നുവെന്ന് യുവതി കുറിപ്പില്‍ ചോദിക്കുന്നുണ്ട്. കെമിസ്ട്രി ബിരുദധാരിയാണ് വിനുപ്രിയ.
ഫെയ്‌സ് ബുക്കിലെ ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അപ് ലോഡ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.