പാംപോറിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പൊതുസ്ഥലം നല്‍കാനാകില്ലെന്ന് സവർണ്ണർ
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് സവർണ്ണ ജാതിക്കാര്‍. കോണ്‍സ്റ്റബിള്‍ വീര്‍ സിങ്ങിന്റെ കുടുംബത്തിനാണ് യുപിയിലെ ഫിറോസാബാദില്‍ സ്ഥലം നിഷേധിച്ചത്.അവർണ്ണ വിഭാഗത്തിൽ പെട്ടയാളാണു വീരമൃത്യു വരിച്ച
മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നൽകാതിരുന്നതിനെത്തുടർന്ന് പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് സ്ഥലത്തെത്തി. ഗ്രാമവാസികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയതിന് ശേഷമാണ് പൊതുസ്ഥലം നല്‍കാന്‍ തീരുമാനമായത്. വീര്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ പൊതുസ്ഥലത്ത് നടത്തണമെന്നും അവിടെ സ്മാരകസ്തൂപം സ്ഥാപിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇതിനായി 100 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ചോദിച്ചത്. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സവർണ്ണ ജാതിക്കാര്‍ തയ്യാറായില്ല.
കശ്മീരിലെ പാംപോറില്‍ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വീര്‍സിങ്ങും മലയാളി ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ നായരും ഉള്‍പ്പെടെ എട്ടു സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടത്.
വീരമൃത്യു വരിച്ച വീര്‍ സിങ്ങിന്റെ കുടുംബം ഒരു ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. ദാരിദ്ര്യത്തോടും കഷ്ടപാടുകളോടും പടവെട്ടിയുള്ള ജീവിതത്തിനിടയിലും വീര്‍ സിങ് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. മകള്‍ രജനി എംഎസ്‌സിക്കും മകന്‍ രമണ്‍ദീപ് ബിഎസ്‌സിക്കും പഠിക്കുന്നു. ഇളയമകന്‍ ഇപ്പോള്‍ പ്ലസ് ടു പാസായി. വീര്‍ സിങ്ങിന്റെ പിതാവ് രാംസ്‌നേഹ് സിങ് ഫിറോസാബാദില്‍ റിക്ഷാത്തൊഴിലാളിയാണ്.